തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന്. കൊവിഡ് (Covid) സാഹചര്യവും യുക്രെയിനിൽ നിന്നുള്ള മലയാളി വിദ്യാർത്ഥികളുടെ മടക്കവും ചർച്ചയാകും. കാബിനറ്റിന് ശേഷം വൈകീട്ട് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിൽ സൗഹൃദ കാബിനറ്റ് ചേരും. വൈകീട്ട് ആറു മുതൽ ഏഴ് വരെയാണ് പരസ്പര ബന്ധം മെച്ചപ്പെടുത്താനുള്ള ഈ കൂടിച്ചേരൽ. എല്ലാ മാസവും ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം വൈകീട്ടുള്ള സൗഹൃദ കൂടിച്ചേരൽ തുടരാനാണ് തീരുമാനം.
അതേസമയം സംസ്ഥാനത്തിന്റെ വരുമാന വർദ്ധനവാണ് ബജറ്റിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പെൻഷൻ പ്രായം വർദ്ധിപ്പിക്കില്ലെന്ന് വിശദീകരിച്ച മന്ത്രി പക്ഷേ നികുതി വർദ്ധനവുണ്ടാകുമെന്ന സൂചനയും നൽകുന്നു. സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ ആദ്യത്തെ സമ്പൂർണ ബജറ്റാണ് ഈ മാസം 11ന് നിയമസഭയിൽ അവതരിപ്പിക്കുക. സംസ്ഥാനത്ത് ബജറ്റ് അവതരിപ്പിക്കുന്ന പതിനാറാമത്തെ വ്യക്തിയാണ് ബാലഗോപാൽ.കൊവിഡിന്റെ അടക്കം പ്രതിസന്ധിയെ തരണം ചെയ്യുന്ന സാഹചര്യത്തിലാണ് ബജറ്റ് അവതരിപ്പിക്കപ്പെടുന്നത്.