Saturday, September 19, 2026

‘കേരളാ സ്റ്റോറി ചരിത്രപരമായ സിനിമയല്ല, സാങ്കൽപ്പിക ചിത്രമല്ലേ? മതേതര സ്വഭാവമുള്ള കേരളീയ സമൂഹം ചിത്രത്തെ സ്വീകരിച്ചോളും’ ഹൈക്കോടതി

കൊച്ചി: ‘ദി കേരള സ്റ്റോറി’ പ്രദർശനം തടയണമെന്ന ഹര്‍ജിയില്‍ നിര്‍ണായക പരാമര്‍ശവുമായി ഹൈക്കോടതി. ട്രെയിലർ മുഴുവൻ സമൂഹത്തിനെതിരാകുന്നതല്ലല്ലോയെന്ന് കോടതി ചോദിച്ചു.
നിയമാനുസൃത സംവിധാനം സിനിമ കണ്ട് വിലയിരുത്തിയതാണ്. ചിത്രം ചരിത്രപരമായ സിനിമയല്ല, സാങ്കൽപ്പിക ചിത്രമല്ലേയെന്ന് കോടതി ചോദിച്ചു.

മതേതര സ്വഭാവമുള്ള കേരളീയ സമൂഹം ചിത്രത്തെ സ്വീകരിച്ചോളും. ചിത്രം പ്രദർശിപ്പിക്കുന്നതു കൊണ്ട് ഒന്നും സംഭവിക്കില്ല. ചിത്രത്തിന്‍റെ ടീസർ ഇറങ്ങിയത് നവംബറിലാണ്. ആരോപണവുമായി വരുന്നത് ഇപ്പോഴല്ലെയെന്നും കോടതി ചോദിച്ചു. നിഷ്കളങ്കരായ ജനങ്ങളുടെ മനസ്സിൽ വിഷം കുത്തിവയ്ക്കുകയാണ് ചിത്രത്തിലൂടെയെന്ന് ഹർജിക്കാർ വാദിച്ചു.

കുറ്റകരമായ എന്താണ് ചിത്രത്തിലുള്ളതെന്ന് ഹർജിക്കാരോട് കോടതി ചോദിച്ചു. ആല്ലാഹുവാണ് ഏകദൈവം എന്ന് ചിത്രത്തിൽ പറയുന്നതിൽ എന്താണ് തെറ്റ്? ഒരാൾക്ക് തന്‍റെ മതത്തിലും ദൈവത്തിലും വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനും ഉളള അവകാശം രാജ്യം പൗരന് നൽകുന്നുണ്ട്. കുറ്റകരമായ എന്താണ് ട്രെയിലറിലുള്ളതെന്ന് ഹർജിക്കാരോട് കോടതി ചോദിച്ചു. ചിത്രത്തിന്‍റെ ടീസറും ,ട്രെയിലറും ഹൈക്കോടതി പരിശോധിച്ചു.ഇസ്ലാം മതത്തിനെതിരെ ചിത്രത്തിന്‍റെ ട്രെയിലറിൽ പരാമർശം ഒന്നും ഇല്ല.ഐഎസിനെതിരെയല്ലെ പരാമർശം ഉളളത്? ഇത്തരം ഓർഗനൈസേഷൻസിനെപ്പറ്റി എത്രയോ സിനിമകളിൽ ഇതിനകം വന്നിരിക്കുന്നു. ഹിന്ദു സന്യാസിമാർക്കെതിരെയും ക്രിസ്ത്യൻ വൈദികർക്കെതിരെയും മുൻപ് പല സിനിമകളിലും പരാമർശങ്ങളും മറ്റും ഉണ്ടായിട്ടുണ്ടല്ലോയെന്ന് കോടതി ചോദിച്ചു. ഫിക്ഷൻ എന്ന രീതിയിലല്ലേ ഇതിനെയൊക്കെ കണ്ടത്. ഇപ്പോൾ മാത്രമെന്താണ് ഇത്ര പ്രത്യേകത?ഈ സിനിമ ഏതു തരത്തിലാണ് സമൂഹത്തിൽ വിഭാഗീയതയും സംഘർഷവും സൃഷ്ടിക്കുന്നതെന്നും കോടതി ചോദിച്ചു.

Related Articles

Latest Articles