തിരുവനന്തപുരം: കേരള സര്‍വകലാശാല നടത്തിയ,പന്ത്രണ്ട് പരീക്ഷകളില്‍ കൃത്രിമം നടന്നതായി,കംപ്യൂട്ടര്‍ സെന്റര്‍ നടത്തിയ പരിശോധനയിൽ കണ്ടെത്തി.കഴിഞ്ഞ ദിവസം സ്ഥലം മാറ്റപ്പെട്ട ഡെപ്യൂട്ടി രജിസ്ട്രാറുടെ യൂസര്‍ ഐഡി ഉപയോഗിച്ചു കൃത്രിമം നടന്നതായും കണ്ടെത്തി. സംഭവത്തില്‍ മൂന്നംഗ സംഘം പരിശോധന നടത്തും.
2017 ജൂണ്‍ ഒന്നുമുതല്‍ നടന്ന പരീക്ഷകളിലാണ് ക്രമക്കേട് കണ്ടുപിടിച്ചത്. തൊഴിലധിഷ്ടിത ബിരുദ കോഴ്‌സുകളിലെ പന്ത്രണ്ട് പരീക്ഷകളിലാണ് ക്രമക്കേട് നടന്നിരിക്കുന്നത്.
നിശ്ചയിച്ച മോഡറേഷനുകളേക്കാള്‍ കൂടുതല്‍ മാര്‍ക്ക് കൃത്രിമമായി രേഖപ്പെടുത്തിയായും, ഒരേപരീക്ഷയില്‍ തന്നെ, പലതവണ മാര്‍ക്ക് തിരുത്തിയതായും തെളിഞ്ഞു. വിഷയത്തിൽ,ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ആഭ്യന്തര അന്വേഷണം പൂര്‍ണതോതില്‍ നടത്താനാണ് സര്‍വകലാശാലയുടെ തീരുമാനം.
ആരൊക്കെയാണ് തട്ടിപ്പിന് പിന്നില്‍, എന്തായിരുന്നു ലക്ഷ്യം, ആര്‍ക്ക് വേണ്ടിയായിരുന്നു, എത്രകുട്ടികള്‍ക്ക് തട്ടിപ്പിന്റെ ഗുണഫലം കിട്ടി തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്.
വിദഗ്ധ സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ട്,ഈ മാസം 22ന് ചേരുന്ന സിന്‍ഡിക്കേറ്റ് യോഗം ചര്‍ച്ച ചെയ്യും.