Tuesday, May 21, 2024
spot_img

മുകുന്ദേട്ടന് രാഷ്ട്രീയ കേരളം ഇന്ന് വിട നൽകും ; സംസ്കാര ചടങ്ങുകൾ ഇന്നു വൈകുന്നേരം 4ന് കണ്ണൂർ മണത്തണയിലെ കുളങ്ങരേത്ത് തറവാട് ശ്മശാനത്തിൽ; ജീവിത കാലം മുഴുവൻ സമൂഹത്തിലെ നാനാതുറകളിൽപ്പെട്ട ജനങ്ങളെയും സേവിച്ച അദ്ദേഹം മരണാന്തരവും മറ്റൊരാൾക്ക് പുതിയ ജീവിതം നൽകും; മരണാന്തരം കണ്ണുകൾ ദാനം ചെയ്തു

കണ്ണൂർ :അന്തരിച്ച മുതിർന്ന ആർഎസ്എസ്, ബിജെപി നേതാവ് പി.പി.മുകുന്ദൻ (77) എന്ന പ്രവർത്തകരുടെ സ്വന്തം മുകുന്ദേട്ടന് രാഷ്ട്രീയ കേരളം ഇന്ന് വിട നൽകും. ബിജെപി കണ്ണൂര്‍ ജില്ലാ ആസ്ഥാനമായ മാരാര്‍ജി ഭവനിലെത്തിക്കുന്ന മൃതദേഹം രാവിലെ 7 മുതല്‍ 9 വരെ ഇവിടെ പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് ജന്മനാടായ മണത്തണയിലെ വീട്ടിലെത്തിക്കും. തുടർന്ന് അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ ഇന്നു വൈകുന്നേരം 4ന് കണ്ണൂർ മണത്തണയിലെ കുളങ്ങരേത്ത് തറവാട് ശ്മശാനത്തിൽ വച്ച് നടക്കും. ജീവിത കാലം മുഴുവൻ സമൂഹത്തിലെ നാനാതുറകളിൽപ്പെട്ട ജനങ്ങളെയും സേവിച്ച അദ്ദേഹം മരണാന്തരവും മറ്റൊരാൾക്ക് പുതിയ ജീവിതം നൽകും. മരണാന്തരം അദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്തു.

രാഷ്ട്രീയ സ്വയംസേവക സംഘം എന്നത് കേവലമൊരു സംഘടനയോ ചിന്താധാരയോ അല്ല. മറിച്ച്, അതൊരു ജീവിത പദ്ധതിയാണ് എന്നാണ് സംഘത്തിന്റെ ആചാര്യന്മാർ പഠിപ്പിച്ചിട്ടുള്ളത്. ഇത് പ്രാവർത്തികമാക്കിയ മുതിർന്ന പ്രചാരകരിൽ ഒരാളായിരുന്നു പി പി മുകുന്ദൻ എന്ന എല്ലാവരുടെയും മുകുന്ദേട്ടൻ. കേരളമൊട്ടുക്കും പ്രസ്ഥാനം സാന്നിദ്ധ്യമറിയിച്ചിട്ടും അക്കൗണ്ട് തുറക്കാനോ അധികാരം പിടിക്കാനോ കഴിയുന്നില്ലല്ലോ എന്ന ആശങ്കയറിച്ചെത്തുന്ന പ്രവർത്തകർ ഒരിക്കലും മുകുന്ദേട്ടന്റെ അടുത്തുനിന്നും തൃപ്തരാകാതെ മടങ്ങിയിട്ടില്ല. കേരളത്തിലെ സംഘപരിവാർ രാഷ്ട്രീയത്തിന് ക്രമാനുഗതമായ വളർച്ചയാണ് കരണീയമെന്ന് തിരിച്ചറിഞ്ഞ ദാർശനികനായ നേതാവിനെയാണ് ഇന്ന് അദ്ദേഹം വിട പറയുമ്പോൾ നഷ്ടമായത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കാരണം കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. കരൾ വൃക്ക തുടങ്ങിയ അവയവങ്ങൾ തകരാറിലായി അദ്ദേഹം വെന്റിലേറ്ററിലായിരുന്നു.

അരനൂറ്റാണ്ടിലേറെയായി ആർ എസ്സ് എസ്സ് പ്രചാരകൻ, ജന്മഭൂമി മാനേജിങ് ഡയറക്ടർ, ബിജെപി സംസ്ഥാന ചുമതലകൾ, വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ക്ഷേത്രീയ അധികാരി അങ്ങനെ സംഘത്തിന്റെയും വിവിധക്ഷേത്ര പ്രസ്ഥാനങ്ങളുടെയും മുകുന്ദേട്ടൻ വഹിക്കാത്ത ചുമതലകൾ ചുരുക്കം. അസാമാന്യ നേതൃപാടവം കാഴ്ചവച്ച കേരളത്തിലെ ചുരുക്കം ചില രാഷ്ട്രീയ നേതാക്കളിൽ ഒരാളായിരുന്നു ഓരോ ഗ്രാമപ്രദേശങ്ങളിലെയും സ്വയംസേവകരുടെ സ്വന്തം മുകുന്ദേട്ടൻ. താഴെത്തട്ടിൽ പേരെടുത്തു വിളിക്കാൻ കഴിയുന്ന പതിനായിരക്കണക്കിന് പ്രവർത്തകർ, സാക്ഷാൽ നരേന്ദ്രമോദി അടക്കം ഇന്നത്തെ ഉന്നത നേതാക്കൾക്കൊപ്പം പ്രവർത്തന പരിചയം, പാർട്ടി ഭേദമന്യേയുള്ള രാഷ്ട്രീയ ബന്ധങ്ങൾ അതൊക്കെയായിരുന്നു മലയാളികൾക്ക് മുകുന്ദേട്ടൻ. അഭിപ്രായ വ്യത്യാസങ്ങൾ കാരണം ഒരു പതിറ്റാണ്ടിലേറെ താൻ സർവ്വം സമർപ്പിച്ച പ്രസ്ഥാനത്തിൽ നിന്നും സാങ്കേതികമായി വിട്ടുനിന്ന നിന്ന നേതാവാണദ്ദേഹം. പക്ഷെ ആ കാലയളവിലും സംഘടനയിലെ തന്റെ എതിരാളികൾക്കോ സംഘടനയ്‌ക്കോ ഒരു പോറൽ പോലുമേൽക്കാതെ സൂക്ഷിച്ച വ്യക്തിത്വമായിരുന്നു മുകുന്ദേട്ടൻ. ആ ജാഗ്രതകാരണമാണ് പിന്നീട് സർവ്വശക്തനായി തിരിച്ചെത്തിയപ്പോൾ പതിനായിരങ്ങൾ സ്വാഗതമരുളിയത്.

‘ഇന്ന് നമ്മൾ എന്തുപറഞ്ഞാലും ജനം അത് വിശ്വസിക്കണമെന്നില്ല, പക്ഷെ നമുക്ക് സാധിക്കും’ ഇത് ഏതൊരു പ്രവർത്തകനിലും സൃഷ്ടിക്കുന്ന ആത്മവിശ്വാസം ചെറുതല്ല. നിലപാടുകൾ തുറന്നുപറയാൻ മടിയില്ലാത്ത നേതാവായിരുന്നു അദ്ദേഹം ശബരിമല വിധി വന്നസമയത്ത് അർത്ഥശങ്കക്കിടയില്ലാത്ത വിധം അദ്ദേഹം പറഞ്ഞത്ത് ജെല്ലിക്കെട്ട് മാതൃകയിൽ പ്രക്ഷോഭം നടത്തുമെന്നാണ്. അണികളെ സൃഷ്ടിക്കുന്നവനല്ല മറിച്ച് നേതാക്കളെ സൃഷ്ടിക്കുന്നവനാണ് നേതാവെന്ന തത്വം അളവുകോലാക്കിയാൽ മുകുന്ദേട്ടൻ സമാനതകളില്ലാത്ത നേതാവാണ്. പാർട്ടിയിൽ താൻ വളർത്തിക്കൊണ്ട് വന്നവർ തന്നെ കയ്യൊഴിയുന്ന ഘട്ടത്തിലും പാർട്ടിയെയും പ്രസ്ഥാനത്തെയും മൂർച്ചയേറിയ വാക്കുകൾകൊണ്ട് വിമർശിക്കുമെന്ന ധാരണയിൽ ചുറ്റും മാദ്ധ്യമ പ്രവർത്തകർ വട്ടംകൂടിയപ്പോഴും ഒന്നിനും പിടികൊടുക്കാതെ നിശബ്ദനായി തന്നെ അദ്ദേഹം ഈ പൊതു സമൂഹത്തിൽ ജീവിച്ചു. അദ്ദേഹത്തിന്റെ സാന്നിധ്യം കൃത്യമായി അറിയിച്ചുകൊണ്ടും അടയാളപ്പെടുത്തിക്കൊണ്ടും.

കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തിലേറെയായി പാർട്ടിയിൽ മുകുന്ദേട്ടൻ ആരുമല്ല. എന്നാലും അദ്ദേഹം മുഴുവൻ പ്രവർത്തകരുടെയും ഹൃദയസ്പന്ദനവും ആവേശവുമാണ്. തനിക്കുനേരെ ഉയർന്ന കാലുഷ്യം നിറഞ്ഞ അപവാദങ്ങളെ ഏകനിഷ്‌ഠ സേവകന്റെ നിശ്ചയദാർഢ്യത്തോടെ അദ്ദേഹം മറികടന്നിരിക്കുന്നു. വരാനിരിക്കുന്ന പതിനായിരക്കണക്കിന് പ്രവർത്തക ഗണങ്ങളെ ഒരേ താളത്തിൽ ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങാൻ വഴികാട്ടുന്ന മാർഗ്ഗ ദീപമായിരിക്കുന്നു. കേരളത്തിലെ സംഘപരിവാർ രാഷ്ട്രീയത്തിന് ഈ വിടവ് നികത്താൻ സാധിക്കുന്നതല്ല. അതുകൊണ്ടുതന്നെ നിലച്ചുപോയത് ലക്ഷോപലക്ഷം പ്രവർത്തകരുടെ ഹൃദയസ്‌പന്ദനമാണ്.

Related Articles

Latest Articles