തിരുവനന്തപുരം: ഇഷ്ടക്കാരെ തിരുകികയറ്റല്‍ നടപടി വീണ്ടും ആരംഭിച്ചിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും സർക്കാർ ഇഷ്ടപദവികൾ നൽകുന്നുവെന്ന ആക്ഷേപം നിലനില്‍ക്കെയാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച ഉഷ ടൈറ്റസ് ഐഎഎസിനെ അസാപ് സിഎംഡിയാക്കി പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. സംഭവം ഇതിനോടകം തന്നെ വിവാദമായിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ എതിർപ്പ് തള്ളി ഉഷാ ടൈറ്റസിന് വേണ്ടി മാത്രമാണ് അസാപ്പിനെ കമ്പനിയാക്കിയതെന്നാണ് പ്രധാന ആക്ഷേപം.
അതേസമയം ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് നിന്നും വിരമിക്കുന്നതിന് തൊട്ടു മുൻപാണ് ഉഷാ ടൈറ്റസിനെ അസാപ്പ് സിഎംഡിയാക്കി സര്‍ക്കാര്‍ നിയമിച്ചത്. സ്കൂളുകളിലും കോളേജുകളിലും നൈപുണ്യ വികസനം, പരിശീലനം തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് മാർഗ നിർദേശം എന്നിവ ലക്ഷ്യമിട്ട് 2012 ലാണ് ഉന്നത വിദ്യാഭ്യസ വകുപ്പിന് കീഴിൽ അസാപ്പ് രൂപീകരിച്ചത്. കെ.എം ഏബ്രഹാം ചീഫ് സെക്രട്ടറിയായിരിക്കെയായിരുന്നു രൂപീകരണം. എഡിബി ഫണ്ടുപയോഗിച്ചായിരുന്നു അസാപ്പ് പ്രവർത്തനം. എഡിബി ഫണ്ട് നിലച്ച് പുതുതായി ഫണ്ട് കണ്ടെത്തേണ്ട സാഹചര്യമുണ്ടെന്നിരിക്കെയാണ് അസാപ്പിനെ കമ്പനിയാക്കി മാറ്റുന്നത് അസാപ്പിനെ നിലനിർത്തി സിഎംഡി നിയമനം നിലവിലെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത എതിർത്തിരുന്നു. എതിർപ്പുകൾക്കിടയിലും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർബന്ധ പ്രകാരമാണ് ഉഷ ടൈറ്റസിന് പദവി നൽകിയതെന്നാണ് സൂചന. ശമ്പളവും മറ്റും പിന്നീട് നിശ്ചയിച്ച് നൽകും.