കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട. ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച അരക്കോടിയോളം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. മൂന്ന് യാത്രക്കാരിൽ നിന്ന് സ്വർണവും ഇലക്ട്രോണിക് ഉപകരണങ്ങളും കസ്റ്റംസ് പിടിച്ചെടുത്തു. ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശി സെയ്ദ് ചെമ്പരിക്കയിൽ നിന്ന് 116 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. ദുബായിൽ നിന്നെത്തിയ ഇബ്രാഹിം ബാദ്ഷായിൽ നിന്ന് 16 ലക്ഷം വിലമതിക്കുന്ന 312 ഗ്രാം സ്വർണം പിടികൂടി.ഷാർജയിൽ നിന്നെത്തിയ കാസർകോട് സ്വദേശി അബ്ദുൾ ബാസിത്തിൽ നിന്ന് 360 ഗ്രാം സ്വർണവും, ആറ് ഡ്രോണും, 92,500 രൂപയുടെ സിഗരറ്റും പിടികൂടി. കഴിഞ്ഞ ദിവസവും കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടിയിരുന്നു. അന്ന് ഫാനിനുള്ളിൽ കടത്തുകയായിരുന്ന സ്വർണമാണ് പിടികൂടിയത്.
കാസർകോട് സ്വദേശി സലീമിൽ നിന്നാണ് 465 ഗ്രാം സ്വർണം കസ്റ്റംസ് കണ്ടെടുത്തത്. തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ വൻസംഘം തന്നെ പിടിയിലാവുകയും എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വർണക്കടത്ത് വീണ്ടും തുടരുകയാണ്. കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് കൂടുതൽ ആളുകൾ സ്വർണം കടത്തി കൊണ്ടു വരാൻ ശ്രമിക്കുന്നത്. കണ്ണൂർ വിമാനത്താവളത്തിൽ സ്വർണക്കടത്ത് ഈയിടെയായി വർദ്ധിച്ചുവരികയാണ്. ഡിസംബർ 5 ന് മലദ്വാരത്തിലും എമർജൻസി ലൈറ്റിലും ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ചയാളെ കസ്റ്റംസ് പിടികൂടിയിരുന്നു. 1.15 കോടിയോളം രൂപ വിലമതിക്കുന്ന സ്വർണമാണ് ഇയാൾ പേസ്റ്റ് രൂപത്തിലാക്കി കടത്താൻ ശ്രമിച്ചത്.