Thursday, May 16, 2024
spot_img

നടിയെ പിടിച്ചവന്മാരെ പൊക്കി; മലപ്പുറം സ്വദേശികളായ ഇർഷാദ്, ആദിൽ; അറസ്റ്റ് ഉടൻ

മലപ്പുറം: കൊച്ചിയിലെ ഷോപ്പിങ് മാളില്‍ യുവനടിയെ അപമാനിച്ച കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളായ ഇർഷാദ്, ആദിൽ എന്നിവരെയാണ് പൊലീസ് സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിഞ്ഞത്. പ്രതികള്‍ ഉടന്‍ കീഴടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. നടിയോട് മാപ്പ് പറയാന്‍ തയ്യാറാണെന്നും നിയമോപദേശം കിട്ടിയതുകൊണ്ടാണ് ഒളിവില്‍ പോയതെന്നും പ്രതികള്‍ വിവിധ മാധ്യമങ്ങളോട് തുറന്നുസമ്മതിച്ചു. അതേസമയം നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും മാപ്പ് പറയാൻ തയാറാണെന്നുമുള്ള നിലപാടിലാണ് ആരോപണ വിധേയരായ യുവാക്കൾ.

ജോലി ആവശ്യത്തിനായാണ് തങ്ങൾ കൊച്ചിയിലെത്തിയതെന്നും തിരിച്ചു പോകാനുള്ള തീവണ്ടി എത്താൻ ഒരുപാട് സമയമുള്ളതിനാലാണ് കൊച്ചി ലുലു മാളിലെത്തിയതെന്നും യുവാക്കൾ പറയുന്നു. ഇവിടെ വച്ച് നടിയെ കണ്ടെന്നും അടുത്തു പോയി സംസാരിച്ചെന്നും യുവാക്കൾ പറയുന്നു. അതേസമയം നടിയെ പിന്തുടരുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്നും ഒരു ദുരുദേശ്യത്തോടെ സ്പർശിക്കുകയോ ചെയ്തിട്ടില്ലെന്നും യുവാക്കൾ പറയുന്നു.

അറിഞ്ഞു കൊണ്ട് നടിയേയോ അവരുടെ കുടുംബത്തേയോ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അറിഞ്ഞു കൊണ്ട് അങ്ങനെ ചെയ്തിട്ടില്ലെന്നും എന്തെങ്കിലും തരത്തിൽ തങ്ങളുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റമുണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് പറയാൻ തയ്യാറാണെന്നും യുവാക്കൾ പറയുന്നു. സംഭവം വലിയ വിവാദമായ കാര്യം ഇന്നലെയാണ് അറിഞ്ഞതെന്നും തുടർന്ന് പെരിന്തൽമണ്ണയിലെ ഒരു അഭിഭാഷകനെ പോയി കാണുകയും ചെയ്തുവെന്ന് യുവാക്കൾ പറയുന്നു.

എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് വടക്കന്‍ കേരളത്തിലേക്ക് പ്രതികള്‍ യാത്ര ചെയ്തുവെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. എറണാകുളത്തിന് വടക്കോട്ടുള്ള ജില്ലകളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ള സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളിലേക്ക് പൊലീസ് എത്തിച്ചേര്‍ന്നത്. ഇന്നലെ പ്രതികളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിയുന്നവര്‍ കളമശേരി പൊലീസില്‍ അറിയിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. നടി എറണാകുളത്ത് തിരിച്ചെത്തിയാല്‍ ഉടന്‍ മൊഴിയെടുക്കാനാണ് കളമശേരി പൊലീസിന്റെ തീരുമാനം. കളമശ്ശേരി പൊലീസ് പെരിന്തൽമണ്ണിയിലേക്ക് എത്തിയിട്ടുണ്ട്. പൊലീസിന് മുൻപിൽ കീഴടങ്ങാൻ തയ്യാറാണെന്നാണ് യുവാക്കളുടെ നിലപാട്.

Related Articles

Latest Articles