തിരുവനന്തപുരം: തർക്കഭൂമി ഒഴിപ്പിക്കുന്നതിനിടെ സ്വന്തം ശരീരത്തിൽ പെട്രോൾ ഒഴിച്ച് പോലീസിനെ പ്രതിരോധിക്കാൻ നോക്കിയ, നെയ്യാറ്റിൻകര വെട്ടത്തോട്ടം ലക്ഷം വീട് കോളനിയിലെ രാജൻ ഇന്നലെ രാവിലെ മരിച്ച വാർത്ത നിറകണ്ണുകളോടെയാണ് കേരള സമൂഹം കണ്ടത്. പോലീസിന്റെ അശ്രദ്ധ മൂലം ആണ് സ്വന്തം കുടുംബത്തിന്റെ “കൂര” സംരക്ഷിക്കാൻ ദുർബലമായ ചെറുത്ത് നിൽപ്പ് നടത്തിയ ആ അച്ഛന്റേയും അമ്മയുടേയും ദേഹത്തേക്ക് തീ പടർന്നത്. അതേസമയം രാജന്റെ മൃതദേഹം തങ്ങളുടെ ഭൂമിയിൽത്തന്നെ അടക്കംചെയ്യണമെന്നാവശ്യപ്പെട്ട് മക്കൾ കുഴിവെട്ടുന്നതിന്റെയും പൊലീസ് തടയാൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് വേദനാജനകമായ ആ ദൃശ്യങ്ങൾ ഫേയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
മനുഷ്യരെ അവരുടെ വാസസ്ഥലത്ത് നിന്ന് തെരുവിലേക്കെറിയാൻ ഒരു സർക്കാരിനും ഒരു പോലീസിനും അധികാരമില്ല. ഇനി ആ മക്കൾക്ക് കൂടി വല്ലതും പറ്റിയാൽ മനുഷ്യരാണെന്ന് പറഞ്ഞ് നമ്മളാരും ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നു പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം തന്‍റെ ഫെയ്സ്ബുക്കില്‍ ആ വീഡിയോ പോസ്റ്റ് ചെയ്തത്.
കൈയേറ്റം ഒഴിപ്പിക്കാനെത്തിയവർക്കു മുന്നിൽ ആത്മഹത്യാ ശ്രമം നടത്തിയതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രാജൻ ഇന്നലെ രാവിലെയും ഭാര്യ അമ്പിളി വൈകുന്നേരത്തോടെയുമാണ് മരിച്ചത്. അച്ഛന്റെ മരണത്തെ തുടർന്ന് പൊട്ടിക്കരയുന്ന മക്കൾ, അമ്മകൂടി മരിച്ചാൽ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് കരഞ്ഞു പറയുന്നത് ചാനലുകൾ സംപ്രേഷണം ചെയ്തിരുന്നു. അച്ഛന്റെ മൃതദേഹം തങ്ങളുടെ മണ്ണിൽത്തന്നെ അടക്കംചെയ്യണമെന്നും മക്കൾ ആവശ്യപ്പെട്ടിരുന്നു
പി.വി അൻവറിന്റെ കൈയേറ്റം ഒഴിപ്പിക്കാൻ മടികാണിക്കുന്ന, സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും മുത്തൂറ്റ് കാപ്പിക്കോ പൊളിക്കാൻ മടിക്കാണിക്കുന്ന അധികാര കേന്ദ്രങ്ങൾ മൂന്ന് സെന്റിലെ കൈയേറ്റം ഒഴിപ്പിക്കാൻ വ്യഗ്രത കൂട്ടിയത് ആരും ചോദിക്കാനും പറയാനും ഇല്ലെന്ന ബോധ്യത്തില്‍ തന്നെയാണ്. നെയ്യാറ്റിൻകരയിൽ ആത്മഹത്യാ ശ്രമത്തിനിടയിൽ പൊള്ളലേറ്റ് മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കളുടെ ചൂണ്ടുവിരലിന് മറുപടി പറയാനാകാതെ വിങ്ങുകയാണ് മനസാക്ഷിയുള്ളവർ. സോഷ്യൽ മീഡിയയിൽ അടക്കം ഉയരുന്ന ചോദ്യവും പൊലീസിന്റെ ഇരട്ടത്താപ്പിനെക്കുറിച്ച് തന്നെയാണ്.