ആദിവാസികൾക്കുള്ള സമഗ്ര ആരോഗ്യ പദ്ധതി ഫണ്ട് പൂര്‍ണ്ണമായും നിലച്ച അവസ്ഥയിലാണ്. ഇതോടെ ദുരിതത്തിലായിരിക്കുകയാണ് ആദിവാസി മേഖലയിലുളളവര്‍. ഫണ്ട് നിലച്ചതോടെ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയുടെ പ്രവർത്തനവും നിലച്ചിരിക്കുകയാണ്. പണമില്ലാതെ മുന്നോട്ടു പോകാനാവില്ലെന്നാണ് പറയുന്നത്. കരാർ ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും പണമില്ലാത്ത അവസ്ഥയിലാണ് ആശുപത്രി അധികൃതരും. അതേസമയം ശമ്പളമില്ലാത്തതോടെ കരാർ ജീവനക്കാർ സമരമടക്കമുളള നടപടികളിലേക്ക് നീങ്ങുമെന്നാണ് സൂചന.
എന്നാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം നിലച്ചതോടെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാൻ പോലും പണമില്ലാത്ത ദയനീയാവസ്ഥയിലാണ് ആദിവാസി മേഖലയിലുളളവര്‍. ഒരസുഖം വന്നാല്‍ ചികിത്സിക്കാന്‍ പോലും കഴിയുന്നില്ല. കൊവിഡ് കാലം കൂടിയായതിനാല്‍ ആകെ വലഞ്ഞിരിക്കുകയാണ് ഇവര്‍. ഗർഭിണികൾക്കുള്ള പോഷകാഹാര വിതരണവും നിലച്ചു. ഇതിനെല്ലാംപുറമെ ട്രൈബൽ വകുപ്പ് അനുവദിച്ച 1.2 കോടി രൂപ ഇനിയും പാസാക്കിയിട്ടുമില്ല. ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കടുത്ത ക്രൂരതയാണ് ഇവരോട് കാണിക്കുന്നത്.