കൊച്ചി : പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി ഒ. സൂരജ് അറസ്റ്റിൽ. പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിലാണ് നടപടി. ടി ഒ. സൂരജ് പൊതുമരാമത്ത് സെക്രട്ടറിയായിരിക്കുന്പോഴാണ് പാലാരിവട്ടം മേൽപ്പാലത്തിന് കരാർ നൽകിയത്. സൂരജിനൊപ്പം മൂന്ന് ഉദ്യോഗസ്ഥരും അറസ്റ്റിലായി. സുമിത് ഗോയൽ, ബെന്നി പോൾ, പി ഡി തങ്കച്ചൻ എന്നിവരും അറസ്റ്റിലായി. നിർമാണ കമ്പനിയായ ആർ ഡി എസ് പ്രൊജക്ട്സ് എം ഡി ആണ് സുമിത്. കിറ്റ്കോയുടെ മുൻ എംഡിയാണ് ബെന്നി പോൾ. ആർ ബി ഡി സി കെ അസിസ്റ്റന്റ് ജനറൽ മാനേജരാണ് തങ്കച്ചൻ.
അഴിമതി, ഗൂഡാലോചന, വഞ്ചന, ഫണ്ട് ദുർവിനിയോഗം എന്നിവയാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. ഇവരെ ഇന്നു തന്നെ കോടതിയിൽ ഹാജരാക്കും. മേൽപ്പാലത്തിന്റെ ടെൻഡർ നടപടിമുതൽ അഴിമതി നടന്നതായാണ് വിജിലൻസിന്റെ കണ്ടെത്തൽ. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്, ദേശീയ പാത വിഭാഗത്തെ ഒഴിവാക്കിയാണ് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്പറേഷന് പാലത്തിന്റെ നിര്‍മാണ ചുമതല നല്‍കിയത്. അഴിമതിക്ക് കളമൊരുക്കാനാണ് ഇത്തരം ഒരു തീരുമാനം എടുത്തതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
അനധികൃത സ്വത്തു സന്പാദനക്കേസിൽ നിലവിൽ എൻഫോഴ്സമെന്റ് ഡയറക്ട്രേറ്റിന്റെ അന്വേഷണം നേരിടുന്നയാളാണ് ടി ഒ. സൂരജ്. അടുത്തിടെ സൂരജിന്റെ 11.8 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ൻഫോഴ്സമെന്റ് കണ്ടുകെട്ടിയിരുന്നു.