ദില്ലി: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. വീഡിയോ കോൺഫറൻസ് വഴിയാണ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് കർമം നിർവഹിച്ചത്. കാസർകോട് റെയിൽവേ സ്‌റ്റേഷനിൽ നടന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി വി മുരളീധരൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്്ണദാസ് എന്നിവരുൾപ്പെടെയുളള നേതാക്കൾ പങ്കെടുത്തു. ഒപ്പം മന്ത്രി വി അബ്ദുൾ റഹിമാനും രാജ് മോഹൻ ഉണ്ണിത്താൻ എം പിയും പങ്കെടുത്തിരുന്നു. കേരളമുൾപ്പെടെയുളള 11 സംസ്ഥാനങ്ങൾക്ക് അനുവദിച്ച 9 വന്ദേഭാരത് ട്രെയിനുകളുടെ ഫ്ളാഗ് ഓഫാണ് പ്രധാനമന്ത്രി നിർവ്വഹിച്ചത്.
02631 എന്ന ട്രെയിനാണ് കേരളത്തിന് അനുവദിച്ചത്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുളള ആദ്യ യാത്രയിൽ വിദ്യാർത്ഥികളുൾപ്പെടെയുളള തിരഞ്ഞടുക്കപ്പെട്ട അതിഥികളാണ് യാത്ര ചെയ്യുന്നത്. ഫ്‌ളാഗ് ഓഫ് ദിനത്തിൽ കായംകുളം, പയ്യന്നൂർ, തലശ്ശേരി ഉൾപ്പെടെയുളള മൂന്ന് സ്റ്റേഷനുകളിൽ പ്രത്യേക സ്റ്റോപ്പുണ്ട്.