ദില്ലി: സമൂഹമാദ്ധ്യമങ്ങളിലൂടെ ഭാരതത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അപമാനിച്ചു കൊണ്ടുള്ള സൈബർ ആക്രമണത്തിന് പിന്നാലെ ശക്തമായ തിരിച്ചടി നേരിട്ട് മാലിദ്വീപ്. മാലി പ്രസിഡന്റേതുൾപ്പെടെ രാജ്യത്തെ സുപ്രധാന വെബ്‌സൈറ്റുകൾ ഇപ്പോൾ നിശ്ചലമായി. വിദേശകാര്യ വകുപ്പിന്റെയും, വിനോദസഞ്ചാര വകുപ്പിന്റെയും സൈറ്റുകൾ നിശ്ചലമായിട്ടുണ്ട്. സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടു എന്നാണ് പ്രാഥമികമായി വിലയിരുത്തപ്പെടുന്നത്. പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തോടനുബന്ധിച്ചാണ് മാലിയിലെ സൈബർ പോരാളികൾ ഇന്ത്യയ്‌ക്കെതിരെ രംഗത്ത് വന്നത്. വിനോദ സഞ്ചാര മേഖലയിൽ മാലിയേക്കാൾ എന്തുകൊണ്ടും മെച്ചമാണ് ലക്ഷദ്വീപ് എന്ന് മോദിയുടെ സന്ദർശനംകൊണ്ട് സഞ്ചാരികൾക്ക് ബോധ്യമായിരുന്നു. ഇതാണ് മാലിക്കാരെ ചൊടിപ്പിച്ചത്.
ഈ ആക്രമണം സാധാരണക്കാർ മാത്രമല്ല പ്രമുഖ വ്യക്തികളും മന്ത്രിമാരും ഏറ്റുപിടിച്ചിരുന്നു. മാലി യുവജനകാര്യ വകുപ്പ് മന്ത്രി മറിയം ഷിയുനയും പ്രോഗ്രസ്സിവ് പാർട്ടി കൗൺസിൽ അംഗം സാഹിദ് റമീസും അടക്കമുള്ളവർ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വ്യക്തിപരമായ അധിക്ഷേപവുമായി രംഗത്ത് വന്നിരുന്നു.
മാലിയുടെ മര്യാദകേടിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. ഇന്ത്യാവിരുദ്ധ പ്രസ്താവനകൾക്ക് ശേഷം മാലിയിൽ മണിക്കൂറുകൾ കൊണ്ട് ഏതാണ് 75000 ഹോട്ടൽ ബുക്കിങ്ങുകളും 2300 ലധികം വിമാനടിക്കറ്റുകളും ക്യാൻസൽ ചെയ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കടുത്ത വംശീയാക്രമണമാണ് മാലി കഴിഞ്ഞ ദിവസം അഴിച്ചുവിട്ടത്. മാലി പ്രസിഡന്റായി മുഹമ്മദ് മുയ്‌സ് അധികാരമേറ്റശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു.