കൊച്ചി:എറണാകുളം കിഴക്കമ്പലത്ത് (kizhakkambalam) ക്രിസ്തുമസ് ആഘോഷത്തിനിടെ അതിഥി തൊഴിലാളികള്‍ (Police) പൊലീസിനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലയവരുടെ എണ്ണം 50 ആയി. പ്രതികള്‍ക്കെതിരെ 11 വകുപ്പുകള്‍ ചുമത്തി. പരിക്കേറ്റ പൊലീസുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വകുപ്പുകള്‍ ചുമത്തിയത്. പോലീസ് വാഹനങ്ങള്‍ക്ക് തീയിട്ട കേസിലും ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസിലും നിലവിൽ ഇരുപതോളം പേര്‍ മാത്രമാണ് അറസ്റ്റിലായിട്ടുള്ളതെങ്കിലും വധശ്രമക്കേസ് ഉള്‍പ്പെടെ ചുമത്തി മുഴുവൻ പേരെയും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യാനാണ് പോലീസ് നീക്കം.
പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്താനൊരുങ്ങുകയാണ് പൊലീസ്.അക്രമവുമായി ബന്ധപ്പെട്ട് ഇന്നലെ 156 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് വാഹനങ്ങൾ കത്തിച്ചതടക്കമുള്ള ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സംഘം ചേര്‍ന്ന് അക്രമിച്ചു, പൊതുമുതല്‍ നശിപ്പിച്ചു, പോലിസ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തു തുടങ്ങിയ ഗരുതര വകുപ്പുകള്‍ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ക്രിസ്മസ് ആഘോഷത്തിനിടെ മദ്യപിച്ച തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് വലിയ ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാത്രി 12 മണിയോടെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലുണ്ടായ സംഘര്‍ഷം പോലീസിനു നേരെയും നാട്ടുകാര്‍ക്കു നേരെയും വ്യാപിക്കുകയായിരുന്നു. തൊഴിലാളികള്‍ ഒരു പോലീസ് ജീപ്പിന് തീവെക്കുകയും നിരവധി പേരെ ആക്രമിക്കുകയും ചെയ്തു.
അതേസമയം, കിഴക്കമ്പലം സംഭവത്തെപ്പറ്റി കേന്ദ്ര ഏജൻസികളും അന്വേഷണത്തിന് ഒരുങ്ങുകയാണെന്നാണ് സൂചന. സംസ്ഥാന ഭീകരവിരുദ്ധ സ്ക്വാഡിൻ്റെ സഹായവും തേടും. കലാപം നടത്താനായി ആസൂത്രിത നീക്കം നടന്നെന്ന രാഷ്ട്രീയപാര്‍ട്ടികളുടെ ആരോപണവും കേന്ദ്ര ഏജൻസികള്‍ പരിശോധിക്കും.സംസ്ഥാന ഇന്‍റലിജൻസ് റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം.
അതേസമയം കിഴക്കമ്പലത്തെ അഥിതി തൊഴിലാളികളുടെ ആക്രമണത്തിൽ പ്രതികരണവുമായി കിറ്റെക്സ് എം ഡി സാബു ജേക്കബ്. നാല്‍പ്പതില്‍ താഴെ തൊഴിലാളികള്‍ മാത്രമാണ് കുറ്റക്കാര്‍. എന്നാല്‍ 155 പേരെയാണ് പോലീസ് പിടിച്ചുകൊണ്ടുപോയതെന്ന് സാബു ജേക്കബ് പറയുന്നു.

