തൃശ്ശൂർ: കുന്നംകുളം ചിറ്റിലങ്ങാട് സി.പി.എം ബ്രാഞ്ച് സെക്രട്ടറി കൊല്ലപ്പെട്ട സംഭവത്തിൽ ബി.ജെപി.യ്ക്കോ, സംഘപരിവാർ സംഘടനകൾക്കോ ഒരു തരത്തിലുള്ള ബന്ധവുമില്ലെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ. ഗുണ്ടാസംഘങ്ങൾ തമ്മിൽ പാതിരാത്രി നടന്ന സംഘർഷമാണ് കൊലപാതകത്തിൽ എത്തിയിട്ടുള്ളത്. ഒരു രാഷ്ട്രീയ ബന്ധവുമില്ലാത്ത സംഭവത്തെ രാഷ്ടീയവൽക്കരിച്ച് തനിക്കെതിരെയുള്ള ലൈഫ് ഫ്ലാറ്റ് അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് മന്ത്രി ഏ.സി മൊയ്തീൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലും കൊലപാതകവും തുടർക്കഥയായത് ഈ സർക്കാരിൻ്റെ ഭരണപരാജയമാണെന്ന് അംഗീകരിക്കുകയാണ് മൊയ്തീൻ ചെയ്യേണ്ടതെന്നും, പാതി രാത്രി തൻ്റെ വീട്ടിൽ നിന്ന് കിലോമീറ്ററുകൾക്കകലെ വെച്ച് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ബ്രാഞ്ച് സെക്രട്ടറി എങ്ങനെ മരിച്ചു എന്ന് സി.പി.എം വിശദീകരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുണ്ടാ – കഞ്ചാവ് മാഫിയകൾക്ക് എല്ലാ ഒത്താശയും സഹായവും ചെയ്യുന്ന എസി മൊയ്തീനും സി.പി.എം നേതാക്കളും കേരള സർക്കാരുമാണ് ഈ കൊലപാതകത്തിൻ്റെ ഉത്തരവാദികളെന്നും ബി ജെ പി ജില്ലാ പ്രസിഡൻ്റ് കെ.കെ അനീഷ്കുമാർ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

