Saturday, January 3, 2026

വിടവാങ്ങിയത് കേരള രാഷ്ട്രീയത്തിലെ അതികായൻ ;പാലാക്കാരുടെ മാണി സാർ

കരിങ്കോഴയ്ക്കല്‍ മാണി എന്ന കെ എം മാണിയുടെ രാഷ്ട്രീയ ജീവിതം പ്രായോഗിക രാഷ്ട്രീയത്തിന്‍റെ ഒരു പാഠ പുസ്തകമാണ്.ഒരു കോണ്‍ഗ്രസ്സുകാരനായി രാഷ്ട്രീയ ജീവിതം തുടങ്ങിയ ആളാണ് കെഎം മാണി. അധികാരത്തിന്‍റെ രാഷ്ട്രീയ കാലാവസ്ഥ നോക്കി കേരള കോണ്‍ഗ്രസ്സിലേയ്ക്ക് ചേക്കേറി. പിന്നീട് കേരള കോണ്‍ഗ്രസ് എം രൂപീകരിച്ച് അതിന്റെ ചെയര്‍മാനായി. മകനെ എംപിയാക്കി. മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം ബാക്കി നിര്‍ത്തിയാണ് മാണി ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയെ നേരിടുന്നത്.

ബാര്‍ കോഴ കേസില്‍ കുടുങ്ങി മാണി പുറത്താകുമ്പോള്‍ അര നൂറ്റാണ്ട്‌ നീണ്ട രാഷ്‌ട്രീയ ജീവിതത്തില്‍ ഇത്‌ ആദ്യമായാണ്‌ മാണിക്ക്‌ അടിതെറ്റുന്നത്‌. വളരുന്തോറും പിളരും പിളരുന്തോറും വളരും എന്ന വിശേഷണം മുഖമുദ്രയാക്കിയ കേരള കോണ്‍ഗ്രസുകളില്‍ പലതും പല കഷണങ്ങളായിട്ടും മാണിയുടെ നേതൃപാടവത്തിന്‍റെ മികവില്‍ കേരള കോണ്‍ഗ്രസ്‌ (എം) പ്രബലമായ പ്രാദേശിക കക്ഷിയായി വളര്‍ന്നു.

അരനൂറ്റാണ്ടിലധികം കേരള രാഷ്‌ട്രീയത്തിലെ അതികായനായി തുടര്‍ന്ന കെ.എം മാണി അഭിഭാഷകവൃത്തിയില്‍ നിന്നാണ്‌ രാഷ്‌ട്രീയത്തില്‍ പ്രവേശിക്കുന്നത്‌. 1959ല്‍ കെ.പി.സി.സി.യില്‍ അംഗമായി. പിന്നീട്‌ കേരള കോണ്‍ഗ്രസ്‌ രൂപീകരണത്തോടെ അദ്ദേഹം കേരള കോണ്‍ഗ്രസില്‍ എത്തി. പിന്നീട്‌ കേരള കോണ്‍ഗ്രസിന്‍റെ എതിരില്ലാത്ത നേതാവായി മാണി വളര്‍ന്നു.

1964 മുതല്‍ കേരള കോണ്‍ഗ്രസ്സിന്‍റെ നേതൃത്വ സ്ഥാനത്ത്‌ എത്തുകയും 1975ലെ അച്ചുതമേനോന്‍ മന്ത്രിസഭയില്‍ ആദ്യമായി മന്ത്രിസ്‌ഥാനം വഹിക്കുകയും ചെയ്‌തു. പിന്നീടങ്ങോട്ട്‌ മന്ത്രി മാണിയുടെ തേരോട്ടത്തിന്‌ കേരള രാഷ്‌ട്രീയം സാക്ഷിയായി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന ബേബി ജോണിന്‍റെ റെക്കോര്‍ഡ്‌ 7 മന്ത്രിസഭകളിലായി 6061 ദിവസം (17 വര്‍ഷം 7 മാസം) അധികാരത്തില്‍ തുടര്‍ന്ന്‌ 2003ല്‍ മറികടന്ന്‌ മാണി പുതിയ ചരിത്രം കുറിച്ചു.

പത്ത്‌ മന്ത്രിസഭകളില്‍ അംഗമായിരുന്ന മാണിക്കാണ്‌ കേരളത്തില്‍ ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗമായിരുന്നതിന്‍റെ റെക്കോര്‍ഡും. അച്ചുതമേനോന്‍റെ ഒരു മന്തിസഭയിലും (455 ദിവസം), കരുണാകരന്‍റെ നാല്‌ മന്ത്രിസഭകളിലും (3229 ദിവസം), ആന്‍റണിയുടെ മൂന്ന്‌ മന്ത്രിസഭകളിലും (1472 ദിവസം), പി.കെ.വി മന്ത്രിസഭയിലും (270 ദിവസം), നായനാരുടെ ഒരു മന്ത്രിസഭയിലും (635 ദിവസം) അദ്ദേഹം അംഗമായിരുന്നു. ഏറ്റവും കൂടുതല്‍ നിയമ സഭകളില്‍ മന്ത്രിയായതിന്‍റ റെക്കോര്‍ഡും മാണിക്ക്‌ സ്വന്തം.കൈവയ്ക്കാത്ത വകുപ്പുകള്‍ അപൂര്‍വ്വം. ആഭ്യന്തരം, നിയമം, റവന്യു, ജലസേചനം, വൈദ്യുതി, നഗര വികസനം, ഇന്‍ഫര്‍മേഷന്‍, ഹൗസിങ് തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു.

തുടര്‍ച്ചയായി 9 നിയമസഭകളില്‍ അംഗമായ അദ്ദേഹം 2004, 2005, 2006, 2007, 2009, 2011 എന്നീ ആറ്‌ നിയമസഭകളില്‍ മന്ത്രിയാകാന്‍ അവസരം ലഭിച്ചു. സത്യപ്രതിജ്‌ഞയിലും മാണി ഒന്നാം സ്‌ഥാനത്താണ്‌. 11 തവണ അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തു. 1977-78 ല്‍ മന്ത്രിയായിരിക്കെ രാജിവക്കേണ്ടിവന്നതിന്‌ ശേഷം അതേ മന്ത്രിസഭയില്‍ തിരിച്ച്‌ വന്നതിനാലാണ്‌ ഒരു സത്യപ്രതിജ്‌ഞ കൂടുതലായി വന്നത്‌.

ഏറ്റവും കൂടുതല്‍ തവണ ഒരേ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ തിരഞ്ഞെടുക്കപ്പെട്ടതിന്‍റെ റെക്കോര്‍ഡും കെ.എം മാണിയുടെ പേരിലാണ്‌. 1964 ല്‍ രൂപീകൃതമായ പാലാ നിയമസഭാ മണ്ഡലത്തില്‍ 1965 മുതല്‍ പന്ത്രണ്ട്‌ തവണ അവിടെ ജയിച്ച മാണി ഒരിക്കലും പരാജയം അറിഞ്ഞിട്ടില്ല. ഏറ്റവും കൂടുതല്‍ കാലം നിയമവകുപ്പും (16.5 വര്‍ഷം) ധനവകുപ്പും(6.25 വര്‍ഷം) കൈകാര്യം ചെയ്‌തതും മാണിതന്നെ. ഏറ്റവും കൂടുതല്‍ കാലം നിയമസഭാഗം, ഏറ്റവും കൂടുതല്‍ തവണ (12 തവണ) ബഡ്‌ജറ്റ്‌ അവതരിപ്പിച്ച മന്ത്രി എന്നീ റെക്കോര്‍ഡുകളും മാണിയുടെ പേരില്‍തന്നെ.

നാലുതവണ ലോകപര്യടനം നടത്തി. പൊതുപ്രവര്‍ത്തകനുള്ള വി പി മേനോന്‍ അവാര്‍ഡ് രാഷ്ട്രപതി കെ ആര്‍ നാരായണനില്‍നിന്ന് ഏറ്റുവാങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ നാഷണല്‍ ഫ്രണ്ട്ഷിപ്പ് അവാര്‍ഡ്, ജര്‍മന്‍ മലയാളി അസോസിയേഷന്‍ അവാര്‍ഡ് തുടങ്ങി എണ്ണമറ്റ പുരസ്‌കാരങ്ങള്‍ നേടി. ‘ജനക്ഷേമം ജനങ്ങളുടെ അവകാശം’, ‘കാര്‍ഷിക സമ്പദ്ഘടനയും കേരളവും’, ‘വികസനവും വിഭവശേഷിയും’ എന്നീ പുസ്തകങ്ങള്‍ എഴുതി. 1967 മുതല്‍ നിയമസഭയില്‍ നടത്തിയ പ്രസംഗങ്ങള്‍ ‘കെ എം മാണിയുടെ നിയമസഭാ പ്രസംഗങ്ങള്‍’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Related Articles

Latest Articles