കോഴിക്കോട്: കോഴിക്കോട് കളന്‍തോട് കെഎംസിറ്റി പോളിടെക്നിക് കോളജ് വിദ്യാര്‍ഥികള്‍ അടിച്ചുതകര്‍ത്തു. കഴിഞ്ഞ ദിവസം അദ്ധ്യാപകര്‍ പണിമുടക്കിയതിനാൽ ഇന്ന് രാവിലെ നടക്കാനിരുന്ന പരീക്ഷ മുടങ്ങിയതോടെയാണ് വിദ്യാര്‍ഥികള്‍ അക്രമം അഴിച്ചുവിട്ടത്. അതേമയം ഏഴുമാസമായി ശമ്പളം കിട്ടാത്തതിനാലാണ് പണിമുടക്ക് വേണ്ടിവന്നതെന്ന് അധ്യാപകരും പറയുന്നു.
കഴിഞ്ഞ ദിവസമായിരുന്നു അദ്ധ്യാപകരുടെ പണിമുടക്ക് ആരംഭിച്ചത്. മാത്രമല്ല ഇന്ന് രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികളുടെ പരീക്ഷ തുടങ്ങുന്ന ദിവസമാണ്. എന്നാല്‍, പരീക്ഷ നടത്താന്‍ അദ്ധ്യാപകര്‍ വിസമ്മതിക്കുകയായിരുന്നു. മാത്രമല്ല നവംബറില്‍ നടക്കേണ്ട പരീക്ഷ കൊവിഡ് കാരണം ഇന്നത്തേയ്ക്ക് മാറ്റിവയ്ക്കുകയായിരുന്നു. തുടർന്ന് ഇന്നും പരീക്ഷ നടത്താത്തതില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിന്റെ മുറിയിലെത്തി ബഹളം വച്ചു.
അതേസമയം, ഇതിനു തൊട്ടുപിന്നാലെ എസ്എഫ്ഐ പ്രവർത്തകരും കോളേജിലേക്ക് മാർച്ച് നടത്തി. തുടർന്ന് കോളേജിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ പുറത്തു നിന്നും ആരെയും സഹായം വേണ്ടെന്ന് പറഞ്ഞ വിദ്യാര്‍ത്ഥികളും എസ്‌എഫ്‌ഐ പ്രവര്‍ത്തകരുമായി ഏറെ നേരം സംഘര്‍ഷമുണ്ടായി.
അക്രമത്തിന് ശേഷം സ്ഥലം സിഐ കോളേജിലെത്തി പ്രൻസിപ്പാളും വിദ്യാർത്ഥികളും അദ്ധ്യാപക സംഘടനകളുമായും ചർച്ച നടത്തി. ശബളം നല്‍കുന്ന കാര്യം തീരുമാനമുണ്ടാക്കാനായി നാളെ അദ്ധ്യാപക സംഘടനാ പ്രവര്‍ത്തകരെയും കോളേജ് മാനേജ്മെന്റിനെയും സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചു.
ഇതോടെ ഇന്ന് ഉച്ചയ്ക്ക് ശേഷം പരീക്ഷകള്‍ നടത്താന്‍ അദ്ധ്യാപകര്‍ തയ്യാറായി. എന്നാല്‍, ഇന്ന് രാവിലെ നടത്തേണ്ടിയിരുന്ന പരീക്ഷ നടക്കാത്തതിന്റെ ഉത്തരവാദിത്തം ആരേറ്റെടുക്കും എന്ന് ചോദിച്ച ഒരു കൂട്ടം വിദ്യാർത്ഥികൾ കോളേജിന്റെ ജനൽചില്ലുകൾ അടിച്ചു തകർത്തു. ഇവരെ പൊലീസ് ലാത്തി വീശി ഓടിച്ചു. നിലവില്‍ പരീക്ഷ ആരംഭിച്ചെങ്കിലും വളരെ ചുരുക്കം വിദ്യാര്‍ഥികള്‍ മാത്രമേ പരീക്ഷയില്‍ പങ്കെടുക്കുന്നുള്ളു.