കൊച്ചി: കൊച്ചിയിൽ ഫ്ലാറ്റിൽ നിന്നും ചാടി ഗുരുതരമായി പരിക്കേറ്റ വീട്ടുജോലിക്കാരി മരിച്ചു. 45 വയസായിരുന്നു. ഇന്ന് പുലർച്ചെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം. കഴിഞ്ഞ നാലാം തീയതിയാണ് സേലം സ്വദേശി ശ്രീനിവാസന്റെ ഭാര്യ കുമാരിയെ മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസന്‍ ഫ്‌ലാറ്റിന് താഴെ വീണ് രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ഫ്ലാറ്റുടമകൾക്ക് എതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. അപകടത്തിന് കാരണം ഫ്‌ലാറ്റ് ഉടമയാണെന്നാണ് കുമാരിയുടെ ഭര്‍ത്താവിന്റെ പരാതി. അഭിഭാഷകനായ ഇംത്യാസ് അഹമ്മദിന്റെ ഫ്‌ലാറ്റില്‍ വീട്ടുജോലിക്കാരിയായ കുമാരി അദ്ദേഹത്തില്‍ നിന്ന് 10000 രൂപ അഡ്വാന്‍സ് വാങ്ങിയിരുന്നു. അടിയന്തര ആവശ്യത്തിന് വീട്ടില്‍ പോകാന്‍ അനുവാദം ചോദിച്ചപ്പോള്‍ അഡ്വാന്‍സ് തിരിച്ച് നല്‍കാതെ പോകാന്‍ പറ്റില്ലെന്ന് പറഞ്ഞ് പൂട്ടിയിട്ടെന്ന് പരാതിക്കാരന്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ആദ്യ ഘട്ട ചോദ്യം ചെയ്യലില്‍ താന്‍ കുമാരിയെ തടഞ്ഞുവിച്ചിട്ടില്ലെന്നാണ് ഇംത്യാസും ഭാര്യയും മൊഴി നല്‍കിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ഫ്‌ലാറ്റ് ഉടമയെ വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.