മുംബൈ: ബിനോയ് കോടിയേരിയുടെ കേസിനെ സംബന്ധിച്ച് തനിക്ക് നേരത്തെ അറിയില്ലായിരുന്നുവെന്ന കോടിയേരി ബാലകൃഷ്ണന്റെ വാദം തെറ്റെന്ന് വെളിപ്പെടുത്തൽ. മാസങ്ങൾക്ക് മുൻപ് ബിനോയി, കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി എന്നിവരുമായി ഒത്തുതീർപ്പ് ചർച്ചയ്ക്ക് മധ്യസ്ഥത വഹിച്ച അഭിഭാഷകൻ കെ.പി. ശ്രീജിത്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മുംബൈയിലെ തന്റെ ഓഫീസില്‍ വെച്ചായിരുന്നു ഈ ചര്‍ച്ച നടന്നതെന്നും മുംബൈയിലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ വഴിയാണ് യുവതി തന്നെ സമീപിച്ചതെന്നും ശ്രീജിത്ത് പറയുന്നു.
യുവതിക്ക് ആരുമില്ലെന്നും മറ്റും പറഞ്ഞായിരുന്നു സമീപിച്ചത്. വിനോദിനിയും ബിനോയിയും അഭിഭാഷകന്റെ മദ്ധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ച അലസിപ്പിരിഞ്ഞതിന് പിന്നാലെ ശ്രീജിത്ത് കോടിയേരി ബാലകൃഷ്ണനെ വിളിച്ച് രാഷ്ട്രീയമായി വലിയ വിവാദമാകാന്‍ പോകുന്ന വിഷയമാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ബിനോയി പറഞ്ഞത് അനുസരിച്ച് യുവതിയുടെ ബ്‌ളാക്ക് മെയില്‍ ചെയ്യാനുള്ള ശ്രമമെന്നായിരുന്നു കോടിയേരി വിശ്വസിച്ചത്. പണം നല്‍കേണ്ട എന്ന നിലയിലാണ് ബിനോയി സംസാരിച്ചത്. ഇപ്പോള്‍ പണം നല്‍കിയാല്‍ വീണ്ടു ചോദിക്കുമെന്ന് ബിനോയ് പറഞ്ഞിരുന്നത്. മാധ്യമങ്ങളിലൂടെ മാത്രമാണ് താന്‍ ഈ വിവരം അറിഞ്ഞതെന്നും വിവാദം ഉണ്ടായപ്പോള്‍ മാത്രമാണ് തനിക്ക് അറിവ് കിട്ടിയതെന്നും നേരത്തേ കോടിയേരി വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞ വാദമാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്.

