Friday, January 2, 2026

നിർമ്മാണത്തിലിരിക്കെ കൂളിമാട് പാലത്തിന്‍റെ ബീം തകര്‍ന്ന സംഭവം; ഇന്ന് പൊതുമരാമത്ത് വകുപ്പ് വിജിലന്‍സിന്‍റെ പരിശോധന

കോഴിക്കോട്: നിർമാണത്തിലിരുന്ന കോഴിക്കോട് കൂളിമാട് പാലത്തിന്റെ ബീം തകർന്നുവീണ സംഭവത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ വിജിലൻസ് വിഭാഗം ഇന്ന് പരിശോധന നടത്തും. വിജിലൻസ് വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ എം അൻസാറിന്റെ നേതൃത്വത്തിലായിരിക്കും പരിശോധന നടക്കുക. ഹൈഡ്രോളിക് ജാക്കിക്കുണ്ടായ സാങ്കേതിക തകരാറാണ് അപകട കാരണം എന്നാണ് കരാർ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി നൽകിയ വിശദീകരണം.

നിർമ്മാണത്തിൽ അപാകതയുണ്ടോയെന്നും പാലത്തിന്‍റെ ബാക്കി ഭാഗത്തിന്‍റെ ക്ഷമതയും ഇന്ന് പരിശോധിക്കും. കൂടാതെ കേരള റോഡ് ഫണ്ട്‌ ബോർഡും സംഭവം അന്വേഷിക്കുന്നുണ്ട്. ചാലിയാറിന് കുറുകെ നിർമ്മിക്കുന്ന ഈ പാലം കോഴിക്കോട് മലപ്പുറം ബന്ധിപ്പിക്കുന്ന പാലമാണ്. എന്നാൽ കൂളിമാട് പാലത്തിന്‍റെ മലപ്പുറം ഭാഗത്തെ ബീമാണ് കഴിഞ്ഞ ദിവസം തകർന്ന് പുഴയിൽ വീണത്. യന്ത്രസഹായത്തോടെ പാലത്തിന്‍റെ തൂണിൽ ബീം ഘടിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

2019 ലാണ് ഈ പാലത്തിന്റെ നിർമ്മാണം തുടങ്ങിയത്. എന്നാൽ പിന്നീട് പ്രളയം കാരണം നിർമ്മാണം തടസ്സപ്പെടുകയായിരുന്നു. അതേസമയം, നിർമ്മാണത്തിൽ അഴിമതി നടന്നെന്നും വീഴ്ച്ചയിൽ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും തുല്യപങ്കുണ്ടെന്നും മുസ്ലീം ലീഗ് നേതാവ് എം കെ മുനീർ ആരോപിച്ചു. കൂടാതെ വിജിലൻസ് ഡയറക്ടർക്ക് യൂത്ത് ലീഗ് പരാതി നൽകും. നിർമാണത്തിലെ അപാകത, അഴിമതി എന്നിവ പരിശോധിക്കണം എന്നാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് നൽകുന്ന പരാതിയിൽ നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് യൂത്ത് ലീഗ് നീക്കം.

Related Articles

Latest Articles