ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച കൊവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കെടുത്ത ബ്രസീലിയൻ യുവ ഡോക്ടർ മരിച്ചു. ഡോ.ജാവോ പെദ്രോ ഫീറ്റോസയാണ് മരിച്ചത്. ബ്രസീലിയൻ ആരോഗ്യ വിഭാഗമായ അൻവിസയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
രണ്ട് തരം വാക്‌സിനാണ് നിലവിൽ പരീക്ഷണത്തിന് തയാറായ വ്യക്തികൾക്ക് നൽകുന്നത്. ഒരു വിഭാഗത്തിന് കുത്തിവയ്ക്കുന്നത് കൊവിഡ് വാക്സിനും രണ്ടാം വിഭാഗത്തിന് കുത്തിവയ്ക്കുന്നത് മെനിഞ്‌ജൈറ്റിസിന് ഉപയോഗിക്കുന്ന വാക്‌സിനുമാണ്. അതേസമയം മരിച്ച ബ്രസീലിയൻ സ്വദേശിക്ക് കൊവിഡ് വാക്‌സിനല്ല കുത്തിവച്ചതെന്നാണ് അധികൃതർ അവകാശപ്പെടുന്നത്.
ഏത് വാക്‌സിൻ ആർക്കാണ് കുത്തിവയ്ക്കുന്നതെന്ന് അധികൃതർക്കല്ലാതെ മറ്റാർക്കും അറിയില്ല. വാക്‌സിൻ എത്രമാത്രം ഫലപ്രദമെന്ന് അറിയാനാണ് ഈ രഹസ്യ സ്വഭാവം സൂക്ഷിക്കുന്നതെന്നാണ് അധികൃതരുടെ വാദം. എന്നാല്‍ വാക്‌സിൻ പരീക്ഷണവുമായി മുമ്പോട്ട് പോകാൻ തന്നെയാണ് പരീക്ഷണത്തിന് നേതൃത്വം കൊടുക്കുന്ന സംഘത്തിന്റെ നിലവിലെ തീരുമാനമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.