കോഴിക്കോട് : കനത്ത മഴ ഇടതടവില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചെങ്കിലും, കളക്ടർ അവധി പ്രഖ്യാപിക്കുന്നതിന് മുന്നേ അവധിയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തുന്നവർക്കു മുന്നറിയിപ്പുമായി ജില്ലാ കളക്ടർ എ.ഗീത രംഗത്ത് വന്നു. ജില്ലയിൽ അവധി പ്രഖ്യാപിച്ച് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണു ഇക്കാര്യം ജില്ലാ കളക്ടർ വ്യക്തമാക്കിയത്. ഇന്ന് രാത്രി ഏഴേമുക്കാലോടെയാണ് നാളത്തെ അവധിയുടെ കാര്യം ജില്ലാ കലക്ടർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൽ വൈകുന്നേരം ആറു മണി മുതൽത്തന്നെ കോഴിക്കോട് ജില്ലയിൽ അവധിയാണെന്ന പ്രചാരണം വ്യാപകമായിരുന്നു.
‘‘ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം വിളിച്ചുചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം 24ന് വൈകിട്ട് 7.45ഓടെയാണ് അവധി പ്രഖ്യാപിച്ചത്. എന്നാൽ അവധി പ്രഖ്യാപിച്ചതായി വൈകുന്നേരം ആറു മണിയോടെ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച പോസ്റ്ററുകൾ വ്യാജമാണ്. വ്യാജ വാർത്തയും പോസ്റ്ററുകളും പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കും’’ – ജില്ലാ കലക്ടർ ഫെയ്സ്ബുക്കിൽ കുറിച്ചു.