കൊച്ചി : കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ ഇത് വരെയും നടപടി എടുക്കാത്തതിലും സംസ്ഥാനത്ത് ഡോക്ടർമാർക്കെതിരെ നടക്കുന്ന അതിക്രമങ്ങളിലും പ്രതിഷേധിച്ച് സർക്കാർ, സ്വകാര്യ മേഖലയിലെ ഡോക്ടർമാർ ഈ മാസം 17ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് പണിമുടക്ക് നടക്കുക. സമരത്തെ തുടർന്ന് ആശുപത്രികളിലെ ഒപി വിഭാഗം പ്രവർത്തിക്കില്ല.അതെസമയം അടിയന്തര ശസ്ത്രക്രിയകൾ, അത്യാഹിത വിഭാഗം, ഐസിയു എന്നിവയുടെ പ്രവർത്തനത്തെ പണിമുടക്കിൽ നിന്ന് ഒഴിവാക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) വ്യക്തമാക്കി.
‘ചില ഡോക്ടർമാർ തല്ലുകൊള്ളേണ്ടവരാണെ’ന്ന കെ.ബി.ഗണേഷ് കുമാർ എംഎൽഎയുടെ പ്രസ്താവനയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഐഎംഎ അറിയിച്ചു.