മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍. നവകേരള സദസ് യാത്രയ്ക്കിടെ മുഖ്യമന്ത്രിയെയും പരിവാരങ്ങളെയും കരിങ്കൊടി കാട്ടുന്ന കെഎസ്‌യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി തല്ലിച്ചതയ്ക്കുന്ന പശ്ചാത്തലത്തിലാണ് കെപിസിസി അദ്ധ്യക്ഷന്റെ രൂക്ഷ വിമർശനം.
മുഖ്യമന്ത്രി തന്റെ നാട്ടുകാരനായതില്‍ ലജ്ജിക്കുന്നുവെന്നും ഇനി പ്രവര്‍ത്തകരെ തല്ലിയാല്‍ തിരിച്ചടിക്കുമെന്നും അദ്ദേഹം ഇടുക്കിയിൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
“ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധിക്കാന്‍ അവകാശമില്ലെങ്കില്‍ എന്ത് ജനാധിപത്യമാണ് ഇവിടെ. ഏത് മന്ത്രിയുടെയും ഭരണകൂടത്തിന്റെയും തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ പ്രതിപക്ഷത്തിന് അവകാശമുണ്ട്. ഇവിടെ എന്താണ് മുഖ്യമന്ത്രിയെ വടികൊണ്ട് അടിക്കാന്‍ പോയോ, അല്ലെങ്കില്‍ കല്ലെറിയാന്‍ പോയോ. കരിങ്കൊടി കാണിക്കുന്നതിന് എന്തിനാണ് സി.പി.എമ്മിന്റെ ആളുകൾ ഇങ്ങനെ പരാക്രമം കാണിക്കുന്നത്? പ്രതിഷേധിക്കാൻ പാടില്ലേ. അതിന് പാടില്ലെങ്കിൽ കേരളം പിണറായി വിജയന്റെ ഏകാധിപത്യ രാജ്യമായി പ്രഖ്യാപിക്കണം. ജനാധിപത്യം എന്ന് എന്തിനാണ് പറയുന്നത്” – കെ സുധാകരൻ പറഞ്ഞു.