തിരുവനന്തപുരം: കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി നടുറോഡിലുണ്ടായ വാക്കേറ്റത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍റെ വാദങ്ങള്‍ക്ക് എതിര്‍ത്ത് കെഎസ്ആർടിസി ഡ്രൈവര്‍ യദു. ലൈംഗിക ചേഷ്ഠ കാണിച്ചിട്ടില്ലെന്നും മോശമായി പെരുമാറിയത് മേയറാണെന്നും കെഎസ്ആർടിസി ഡ്രൈവര്‍ യദു മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
വാഹനം ഓടിക്കുന്നതിനിടെ ലഹരി ഉപയോഗിച്ചിട്ടില്ല. മേയര്‍ ഭരണ സംവിധാനത്തിന്റെ സ്വാധീനം ഉപയോഗിക്കുകയാണെന്നും യദു കുറ്റപ്പെടുത്തി. സംഭവം നടന്ന അന്നുതന്നെ മേയര്‍ക്കെതിരെ പരാതി നല്‍കിയിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്നും യദു പറഞ്ഞു.
അതേസമയം, സൈഡ് തരാത്തതിനെ ചൊല്ലിയല്ല തര്‍ക്കമുണ്ടായതെന്നും ലൈംഗിക ചുവയുള്ള ആംഗ്യം കാണിച്ചത് ചോദ്യം ചെയ്തതെന്നുമാണ് ആര്യ രാജേന്ദ്രന്‍റെ വിശദീകരണം. കെഎസ്ആര്‍ടിസി ബസ് തങ്ങള്‍ സഞ്ചരിച്ച കാറില്‍ തട്ടുമെന്ന നിലയില്‍ കടന്നുപോയി, ഇതിന് പിന്നാലെ താനും സഹോദരന്‍റെ ഭാര്യയും പിറകിലെ ഗ്ലാസിലൂടെ തിരിഞ്ഞുനോക്കിയപ്പോള്‍ ഡ്രൈവര്‍ ലൈംഗിക ചുവയുള്ള ആംഗ്യം കാണിക്കുകയായിരുന്നുവെന്നാണ് മേയര്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. ഈ വാദങ്ങൾ എതിർത്തുകൊണ്ടാണ് യദു രംഗത്തെത്തിയത്.