കെഎസ്ആർടിസി ഡ്യൂട്ടി പരിഷ്കരണവുമായി ബന്ധപ്പെട്ട് തൊഴിലാളി നേതാക്കളുമായുള്ള മാനേജ്മെന്റിന്റെ ചർച്ച തുടരും. നടപ്പാക്കാൻ ഉദേശിക്കുന്ന പുതുക്കിയ ഷെഡ്യൂളുകളുടെ മാതൃക യൂണിയൻ നേതാക്കൾക്ക് കൈമാറി. ഇത് യൂണിയൻ നേതാക്കൾ വിശദമായി പഠിച്ച ശേഷം മറ്റന്നാൾ വീണ്ടും ചർച്ച നടത്താനാണ് നിലവിലെ തീരുമാനം. തിരുവനന്തപും ജില്ലയിലെ എട്ട് ഡിപ്പോയിലെ ഷെഡ്യൂളുകളാണ് കൈമാറിയത്.
പണിമുടക്കിൽ നിന്ന് പിന്നോട്ടില്ലെന്ന് ടിഡിഎഫ് വ്യക്തമാക്കി. പ്രതിസന്ധി കാലത്ത് എന്തിനാണ് തെഴിലാളികളെ തെറ്റിധരിപ്പിച്ച് പണിമുടക്ക് നടത്തുന്നതെന്നായിരുന്നു സിഐടിയുവിന്റെ ചോദ്യം. എട്ട് മണിക്കൂറിൽ അധികം വരുന്ന തൊഴിൽ സമയത്തിന് രണ്ട് മണിക്കൂർ വരെ അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ ഇരട്ടിവേതനം നൽകുമെന്നാണ് മാനേജ്മെന്റ് പറയുന്നത്. ഈ ഘടനയെ സ്വാഗതം ചെയ്യുമ്പോഴും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കില്ലെന്നാണ് സിഐടിയു ഒഴികെയുള്ള യൂണിയനുകളുടെ നിലപാട്.
ആറ്റിങ്ങൽ, കണിയാപുരം, നെയ്യാറ്റിൻകര, പൂവാർ, വിഴിഞ്ഞം, നെടുമങ്ങാട്, പാറശാല, കാട്ടാക്കട, നെടുമങ്ങാട് – ഡിപ്പോകളിലാണ് ഡ്യൂട്ടി പരിഷ്കാരം ആദ്യം നിലവിൽ വരുന്നത്.

