തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ജൂൺ മാസത്തെ ശമ്പള വിതരണത്തിനായി സർക്കാർ സഹായം തേടി മാനേജ്മെന്റ്. കോടതി നിർദ്ദേശിച്ച പോലെ അഞ്ചാം തീയതിക്ക് മുമ്പ് ശമ്പള വിതരണം പൂർത്തിയാക്കാൻ 65 കോടി രൂപ സഹായം വേണമെന്ന് മാനേജ്മെൻ്റ് അറിയിച്ചു. മെയ് മാസത്ത് നൽകാനുള്ള ശമ്പള വിതരണം ഇനിയും പൂർത്തിയായിട്ടില്ല. മെക്കാനിക്കുകളുടെ ശമ്പള വിതരണം ഇന്ന് പൂർത്തിയാക്കുമെന്ന് മാനേജ്മെൻ്റ് പ്രതിനിധികൾ പറഞ്ഞു.
ഇനി മെക്കാനിക്ക് വിഭാഗത്തിൽ ശമ്പളം നൽകാനുള്ളത് എറണാകുളം ജില്ലയിലെ ജീവനക്കാർക്ക് മാത്രമാണ്. അതേസമയം തൂപ്പുകാരടക്കമുള്ള കരാർ തൊഴിലാളികൾക്കും ഉന്നത ഉദ്യോഗസ്ഥർക്കും മെയ് മാസത്തെ ശമ്പളം ഇനിയും കിട്ടിയിട്ടില്ല. ഇതിനായി മൂന്ന് കോടി രൂപ കൂടി കണ്ടെത്തേണ്ടതുണ്ട്. ഇതിനിടെ കേരള ട്രാൻസ്പോർട് ഡെവലപ്മെന്റ് ഫിനാൻഷ്യൽ കോർപറേഷനിൽ നിന്ന് പത്ത് കോടി രൂപ വായ്പയെടുക്കാനുള്ള ശ്രമവും മാനേജ്മെന്റ് ചെയ്യുന്നുണ്ട്.

