തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനു മുകളിൽ സ്വകാര്യ ഹെലികോപ്റ്റർ വട്ടമിട്ടതിൽ ഡി ജി പി ക്ക് പരാതി നൽകി കുമ്മനം രാജശേഖരൻ. ജുലൈ 28 ന് രാത്രി ഏഴുമണിയോടെയാണ് അഞ്ച് തവണ ഹെലികോപ്റ്റർ വട്ടമിട്ട് പറന്നത്. സംഭവത്തിൽ ഡി ജി പി ക്ക് പരാതി നൽകിയിരിക്കുകയാണ് കുമ്മനം രാജശേഖരൻ. ഹെലികോപ്റ്റർ പറന്നത് ആശങ്കാജനകമായ വർത്തയാണെന്ന് കുമ്മനം വ്യക്തമാക്കി. ക്ഷേത്രത്തിന്റെ നിലവറയിൽ കോടികണക്കിന് രൂപ വിലമതിക്കുന്ന സ്വർണ്ണശേഖരം കണ്ടെത്തിയ ശേഷം വലിയ സുരക്ഷയാണ് ക്ഷേത്രത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. അതിശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിട്ടുളള ഈ ക്ഷേത്രത്തിന്റെ പരിസര പ്രദേശത്ത് ക്ഷേത്രത്തിന്റെയോ സുരക്ഷാ എജന്‍സികളുടെയോ അനുവാദം കൂടാതെയാണ് ഹെലികോപ്ടർ പറത്തിയത്.
ഇത് നിലവിലുള്ള സുരക്ഷ ക്രമീകരണങ്ങളുടെ ലംഘനമാണ്. നിരോധന മേഖല അതിക്രമിച്ചു കടക്കുന്നതിന്റെ പിന്നിൽ ദുരൂഹതയും ഗൂഢോദ്ദേശ്യവും ഉള്ളതായാണ് സംശയം. അതിക്രമിച്ച് ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറത്തിയവരെയും അതിന്റെ ഉടമസ്ഥരേയും കസ്റ്റഡിയിലെടുക്കണമെന്നാണ് പരാതിയിൽ പറയുന്നത്. സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടിയാണ് സ്വകാര്യ ഹെലികോപ്ടർ സ്വന്തം ഇഷ്ടമനുസരിച്ച് സുരക്ഷാ മേഖലയിലേക്ക് അതിക്രമിച്ച് കയറ്റിയതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. ഇത് ഭക്തജന വികാരങ്ങളെ വ്രണപ്പെടുത്തുന്നതും ഉത്കണ്ഠാജനകവുമാണെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ ഈക്കാര്യം ഗൗരവത്തോടെ കാണണമെന്നും കുമ്മനം പറഞ്ഞു.