കോഴിക്കോട് : മാത്തോട്ടം സ്വദേശിയായ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച ക്വട്ടേഷൻ സംഘത്തിലെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു . പയ്യാനക്കൽ സ്വദേശി മുഫീദ മൻസിലിൽ ഷംസുദീൻ ടി.വി (31), ചക്കുംകടവ് ആനമാട് അരീക്കാടൻ വീട്ടിൽ മുഹമ്മദ് റഫീക്ക് (34 ), പയ്യാനക്കൽ കീഴിൽപറമ്പ് ഷഹദ് മൻസിലിൽ കെഫ്സീബ് (31) എന്നിവരാണ് അറസ്റ്റിലായത്. പയ്യാനക്കൽ സ്വദേശിനിയായ യുവതിയുമായുള്ള സൗഹൃദം അവസാനിപ്പിക്കാനായി വിദേശത്തുള്ള യുവതിയുടെ ഭർത്താവാണ് ക്വട്ടേഷൻ നൽകിയത്.
ജനുവരി 15 നാണു സംഘം വിദ്യാർത്ഥിയെ ആക്രമിക്കുന്നത് . രാത്രി വീട്ടിലേക്ക് കയറുന്നതിനിടെ ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ആളൊഴിഞ്ഞ ഗ്രൗണ്ടിലേക്ക് കൂട്ടികൊണ്ടു പോയി വിദ്യാർത്ഥിയെ ക്രൂരമായി മർദിക്കുകയും ചെയ്തു. നിലവിളി കേട്ട് സമീപത്തെ വീടുകളിൽ ലൈറ്റിട്ടപ്പോൾ സംഘം ഓടി മറഞ്ഞു . തുടർന്ന് യുവാവിൻ്റെ പരാതിയിൽ പോലീസ് കേസെടുക്കുകയായിരുന്നു .പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസിലാക്കിയ പ്രതികൾ മൊബൈൽഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോവുകയും ചെയ്തു.
പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കുകയോ നാട്ടിലുള്ളവരെ ബന്ധപ്പെടുകയോ ചെയ്യാതിരുന്നത് അന്വേഷണ സംഘത്തിന് കനത്ത വെല്ലുവിളി ഉയർത്തി. ഇവർ ഒളിവിൽ കഴിയുന്നത് ഉത്തരേന്ത്യയിലാണെന്ന് മനസ്സിലാക്കിയതോടെ ഉദ്യോഗസ്ഥരുടെ ഉത്തരേന്ത്യൻ ബന്ധങ്ങളുപയോഗിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന ഇവരുടെ നീക്കങ്ങൾ നിരീക്ഷിച്ചു. പ്രതികൾ കർണാടക ഭാഗത്തേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നുണ്ടെന്ന് വിവരം ലഭിച്ച അന്വേഷണ സംഘം ഉഡുപ്പിയിൽ വച്ച് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു .