തിരുവനന്തപുരം- ശ്രീകാര്യത്ത് ഡ്രെയിനേജ് കുഴിയെടുക്കുന്നതിനിടെ പാർശ്വഭിത്തി ഇടിഞ്ഞുവീണ് രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽ അകപ്പെട്ടു. ഒരാളെ പുറത്തെടുത്തു. ബീഹാർ സ്വദേശിയായ തൊഴിലാളി ഇപ്പോഴും മണ്ണിനടിയിൽ കുടിങ്ങി കിടക്കുന്നു. ഇയാളെ രക്ഷിക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്.
ബീഹാർ സ്വദേശി ദീപക്കാണ് ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നത്. ഇയാളെ കാണാനാകുന്നുണ്ടെന്നും ശ്വസിക്കാനുള്ള ഓക്സിജൻ നൽകുന്നുണ്ടെന്നും ഫയർഫോഴ്സ് അറിയിച്ചു. മടത്തറ ദേവീക്ഷേത്രത്തിന് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ഏഴ് തൊഴിലാളികളാണ് നിർമ്മാണ പ്രവർത്തനത്തിന് എത്തിയത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം തുടരുന്നത്.
രക്ഷപ്പെടുത്തിയ അയിരൂർപ്പാറ സ്വദേശി വിനയൻ്റെ ആരോഗ്യ സ്ഥിതി ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രെയിനേജ് കുഴിയെടുക്കുന്നതിനിടെ 10 അടിയിലേറെ താഴ്ചയിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.