കൊച്ചി: ആലുവ എടയാറില്‍ നിന്ന് വന്‍ സ്പിരിറ്റ് ശേഖരം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടി . പെയിന്റ് നിര്‍മാണ കമ്പനിയിലെ രഹസ്യഭൂഗർഭ അറയില്‍ സൂക്ഷിച്ചിരുന്ന നിലയിലാണ് സ്പിരിറ്റ് പിടികൂടിയത് . 8000 ലിറ്ററിലേറെ വരുന്ന സ്പിരിറ്റാണ് എക്സൈസ് സംഘം ഇന്നലെ അര്‍ധരാത്രിയോടെ പിടിച്ചത്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു.രാജക്കാട് സ്വദേശി കുട്ടപ്പായി എന്ന ബൈജു, തൃക്കാക്കര സ്വദേശി സാംസണ്‍ എന്നിവരാണ് എക്സൈസ് പിടിയിലായത്.
മധ്യകേരളത്തിലെ വിവിധ ഇടങ്ങളിൽ മാസങ്ങളായി ഇവര്‍ സ്പിരിറ്റ് വില്‍പ്പന നടത്തിവരികയായിരുന്നു. കമ്പനിയില്‍ രണ്ട് തൊഴിലാളികള്‍ മാത്രമാണുള്ളത്. പെയിന്‍റ് ബിസിനസ് എന്ന പേരില്‍ സ്പിരിറ്റ് കച്ചവടമാണ് ഇവിടെ പ്രധാനമായും നടന്നുവന്നതെന്നാണ് വിവരം.എടയാര്‍ വ്യവസായ മേഖലയിലാണ് പെയിന്‍റ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഈ കമ്പനി കേന്ദ്രീകരിച്ച് സ്പിരിറ്റ് വിൽപ്പന നടക്കുന്നുവന്ന രഹസ്യവിവരം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിന് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥനാത്തില്‍ നിരീക്ഷണം നടത്തിയാണ് ഇവരെ പിടികൂടിയത് .