ദില്ലി: അന്താരാഷ്ട്ര വേദിയിൽ അടുത്ത നാണക്കേടിന് തയ്യാറെടുത്ത് പാകിസ്ഥാൻ. കശ്മീർ വിഷയം അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നിലനിൽക്കില്ലെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി നിയമോപദേഷ്ടാവ് റീമ ഒമർ. കശ്മീരിലെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാനുള്ള പാകിസ്ഥാന്റെ അവകാശവാദം നിലനിൽക്കില്ലെന്ന് അവർ പറഞ്ഞു.
കശ്മീരിൽ വംശഹത്യ നടക്കുന്നുവെന്ന അടുത്ത വാദവും തെളിയിക്കാൻ പാകിസ്ഥാന് കഴിയില്ല. വംശഹത്യയുടെ അന്താരാഷ്ട്ര നിർവ്വചനത്തിൽ പെടുന്ന സംഭവങ്ങൾ കശ്മീരിൽ നടക്കാത്ത സാഹചര്യത്തിൽ ആ വാദവും തള്ളപ്പെടാനാണ് സാദ്ധ്യതയെന്നും അവർ വ്യക്തമാക്കി.
ഐക്യരാഷ്ട്ര രക്ഷാ സമിതിയിൽ വിഷയം ഉന്നയിച്ച് നാണം കെട്ടതിന് പിന്നാലെ വിഷയം അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഉന്നയിക്കുമെന്ന് പാകിസ്ഥാൻ വിദേശകാര്യ വകുപ്പ് മന്ത്രി ഷാ മുഹമ്മദ് ഖുറേഷി വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ദക്ഷിണേഷ്യയുടെ ചുമതലയുള്ള റീമ ഒമറിന്റെ പ്രതികരണം വന്നിരിക്കുന്നത്.
അതിനിടെ ഇന്ത്യൻ നിലപാടുകൾക്ക് കൂടുതൽ പിന്തുണയുമായി അമേരിക്ക കഴിഞ്ഞ ദിവസം വീണ്ടും രംഗത്ത് വന്നിരുന്നു. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാതിരിക്കുന്നതാണ് പാകിസ്ഥാന് നല്ലതെന്ന് അമേരിക്ക അറിയിച്ചിരുന്നു.