കൊച്ചി : ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യ ഹർജി പരിഗണിക്കാതെ ഹൈക്കോടതി. ജസ്റ്റീസ് കൗസർ എടപ്പഗത്ത് അദ്ധ്യക്ഷനായ ബെഞ്ചാണ് ശിവശങ്കറിന്റെ ജാമ്യ ഹർജി പരിഗണിക്കാതെ മറ്റൊരു ബെഞ്ചിലേക്ക് മാറ്റിയത്. അഴിമതി നിരോധന നിയമപ്രകാരമുള്ള ഹർജി മാത്രമേ പരിഗണിക്കാൻ സാധിക്കു എന്നാണ് ജസ്റ്റീസ് വ്യക്തമാക്കിയത്. സാങ്കേതിക പിഴവ് കാരണമാണ് ഹർജി മാറ്റിവച്ചത്.
അതേസമയം ശിവശങ്കർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കേസിൽ അകപ്പെടുത്തി ഇഡി തന്നെ വേട്ടയാടുകയാണെന്നുള്ള ആരോപണങ്ങൾ ശിവശങ്കർ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നുണ്ട്. കേസിലെ മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യാതെ തന്റെ ആരോഗ്യ സ്ഥിതിപോലും പരിഗണിക്കാതെയാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.