നീണ്ട ഇരുപത് വർഷങ്ങൾക്ക് ശേഷം മധ്യ ആഫ്രിക്കന്‍ രാജ്യമായ ചാഡില്‍ വീണ്ടും സിംഹത്തിനെ കണ്ടെത്തി. 2004-ന് ശേഷം രാജ്യത്ത് സിംഹത്തിന്റെ സാന്നിധ്യം രേഖപ്പെടുത്തിയിരുന്നില്ല. ചാഡിലെ സെന്ന ഔറ നാഷണല്‍ പാര്‍ക്കിലാണ് പെണ്‍സിംഹത്തെ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
പാർക്കിൽ സ്ഥാപിച്ചിരുന്ന ഒരു നിരീക്ഷണ ക്യാമറയിൽ ഒരു പെണ്‍സിംഹത്തിന്റെ ചിത്രം പതിയുകയായിരുന്നു. ചാഡ് ഗവണ്‍മെന്റും ന്യൂയോര്‍ക്ക് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈല്‍ഡ്ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റിയും ചിത്രങ്ങള്‍ പുറത്തു വിട്ടപ്പോഴാണ് ഇക്കാര്യം പുറം ലോകമറിയുന്നത്.
ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചർ നൽകുന്ന റിപ്പോര്‍ട്ട് പ്രകാരം സെന്ന ഔറ നാഷണല്‍ പാര്‍ക്കിലെ സിംഹങ്ങള്‍ക്ക് വംശനാശം സംഭവിച്ചിരുന്നു. കാമറൂണുമായി അതിര്‍ത്തി പങ്കിടുന്ന ദേശീയോദ്യാനം കൂടിയാണിത്. നിയന്ത്രണമില്ലാത്ത വേട്ടയാടലാണ് സിംഹങ്ങളുടെ എണ്ണം കുറയാന്‍ ഇടയാക്കിയത്.
ചാഡ്, കാമറൂണ്‍ തുടങ്ങിയ രാജ്യങ്ങളില്‍ നടത്തുന്ന സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സിംഹങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞ വർഷങ്ങളിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു.