പാരിസ് : ആരാധകരുടെ കൂവലുകൾക്കിടയിലും പുഞ്ചിരിയോടെ മക്കളെ ചേർത്തു പിടിച്ച് അർജന്റീന സൂപ്പർ താരം ഫ്രഞ്ച് ക്ലബ് പിഎസ്ജിയോട് വിട ചൊല്ലി. മെസ്സിക്കൊപ്പം സ്പാനിഷ് പ്രതിരോധ താരം സെർജിയോ റാമോസും ക്ലബ്ബിനോടു വിട പറഞ്ഞു. ലീഗിലെ അവസാന മത്സരത്തിൽ ഇതിഹാസ തുല്യരായ രണ്ട് താരങ്ങൾക്ക് വിജയത്തോടെ യാത്ര അയപ്പ് നൽകാൻ ടീമിനായില്ല. ക്ലെർമണ്ടിനെതിരെ 3–2 എന്ന സ്കോറിനാണ് പിഎസ്ജി തോൽവി വഴങ്ങിയത്.
പിഎസ്ജിയുടെ ഹോം ഗ്രൗണ്ടായ പാർക് ദെ പ്രിൻസസിൽ കിക്കോഫിനു മുൻപ് മെസ്സിയുടെ പേരു അനൗൺസ് ചെയ്തപ്പോൾ കയ്യടികളും കൂവലുകളും സമ്മിശ്രമായിരുന്നു. മത്സരത്തിൽ കിട്ടിയ അവസരങ്ങൾ കൃത്യമായി പ്രയോജനപ്പെടുത്തി പന്ത് വലയിലെത്തിക്കാൻ താരത്തിനായില്ല. 16–ാം മിനിറ്റിൽ ഹെഡറിലൂടെ റാമോസും 21–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ കിലിയൻ എംബപെയുമാണ് പിഎസ്ജിയുടെ ഗോളുകൾ നേടിയത്. എന്നാൽ പിന്നീട് 3 ഗോളുകൾ തിരിച്ചടിച്ച് ക്ലെർമണ്ട് വിജയം നേടി. തോറ്റെങ്കിലും പിഎസ്ജി നേരത്തേ തന്നെ കിരീടം ഉറപ്പിച്ചിരുന്നു.
പിഎസ്ജി വിട്ട മെസ്സി എങ്ങോട്ടാണ് ചേക്കേറുക എന്നതിൽ അവ്യക്തത തുടരുകയാണ്. സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ ഹിലാലാണ് വൻതുക നൽകി മെസ്സിയെ സ്വന്തമാക്കാൻ രംഗത്തുള്ളത്. 3270 കോടി രൂപയോളം ക്ലബ് മെസ്സിക്ക് ഓഫർ നൽകിയതായാണ് റിപ്പോർട്ടുകൾ