Saturday, May 18, 2024
spot_img

“നരേന്ദ്ര മോദി ഓരോ ഭാരതീയന്റെയും പ്രതിനിധി !അദ്ദേഹത്തെ ചടങ്ങിനായി തെരഞ്ഞെടുത്തത് ശ്രീരാമൻ !” ഭാരതീയർ ആവേശപൂർവ്വം കാത്തിരിക്കുന്ന അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്കായി രാജ്യം തയ്യാറെടുക്കവേ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് എൽ കെ അദ്വാനി

ദില്ലി : നരേന്ദ്ര മോദി ഓരോ ഭാരതീയന്റെയും പ്രതിനിധിയെന്നും അദ്ദേഹത്തെ ചടങ്ങിനായി തെരഞ്ഞെടുത്തത് ശ്രീരാമനാണെന്നും മുതിർന്ന ബിജെപി നേതാവ് എൽ.കെ.അദ്വാനി. ഭാരതീയർ ആവേശ പൂർവ്വം കാത്തിരിക്കുന്ന ഈ മാസം 22ലെ അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനു മുന്നോടിയായി ‘രാഷ്ട്രധർമ’ എന്ന മാസികയിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അയോദ്ധ്യയുടെ ചരിത്രത്തിൽ രേഖപ്പെടുത്തിയ രഥയാത്ര നടന്നത് എൽ.കെ.അദ്വാനിയുടെ നേതൃത്വത്തിലാണ്. 1990 സെപ്റ്റംബർ 25 ന് ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച ‘രഥയാത്ര’യിൽ അദ്ദേഹത്തോടൊപ്പം മറ്റൊരു മുതിർന്ന ബിജെപി നേതാവായിരുന്ന മുരളി മനോഹർ ജോഷിയുമുണ്ടായിരുന്നു. യാത്രയ്‌ക്കൊടുവിൽ 1992 ഡിസംബർ 6നാണ് തർക്കമന്ദിരം തകർക്കപ്പെടുന്നത്.

‘‘അക്കാലത്ത് (1990 സെപ്റ്റംബറിൽ, യാത്ര ആരംഭിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷം) ഒരു ദിവസം അയോധ്യയിൽ ഒരു മഹത്തായ രാമക്ഷേത്രം ഉയരുമെന്ന് വിധി തീരുമാനിച്ചതായി എനിക്ക് തോന്നി. ഇനി അതിനു കുറച്ച് സമയമേയുള്ളൂ. രഥയാത്ര തുടങ്ങി ദിവസങ്ങൾക്ക് ശേഷം, ഞാൻ ഒരു സാരഥി മാത്രമാണെന്ന് എനിക്ക് മനസ്സിലായി. പ്രധാന സന്ദേശം യാത്ര തന്നെയായിരുന്നു. രാമന്റെ ജന്മസ്ഥലത്തേക്ക് പോകുന്നതിനാൽ ആരാധന അർഹിക്കുന്ന ‘രഥം’ ആയിരുന്നു അത്. ‘ഞങ്ങൾ യാത്ര ആരംഭിച്ചപ്പോൾ ശ്രീരാമനിലുള്ള ഞങ്ങളുടെ വിശ്വാസം രാജ്യത്ത് ഒരു വലിയ പ്രസ്ഥാനമായി മാറുമെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. യാത്രയ്ക്കിടയിൽ എന്റെ ജീവിതത്തെ സ്വാധീനിച്ച നിരവധി അനുഭവങ്ങൾ ഉണ്ടായി. വിദൂര ഗ്രാമങ്ങളിൽനിന്നുള്ള ഗ്രാമവാസികൾ രഥം കണ്ട് വികാരഭരിതരായി എന്റെ അടുക്കൽ വരും. തൊഴുതുകൊണ്ട് ‘രാമനാമം’ ചൊല്ലും. രാമക്ഷേത്രം സ്വപ്‌നം കണ്ടവർ ഏറെയുണ്ടെന്ന സന്ദേശമായിരുന്നു അത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രം സമർപ്പിക്കുമ്പോൾ, അദ്ദേഹം ഭാരതത്തിലെ എല്ലാ പൗരന്മാരെയുമാണ് പ്രതിനിധീകരിക്കുന്നത്.” – എൽ.കെ.അദ്വാനി ലേഖനത്തിൽ വ്യക്തമാക്കി.

രാമക്ഷേത്ര നിർമാണത്തിൽ ഒഴിച്ചുകൂടാനാകാത്ത സ്ഥാനം വഹിച്ച എൽ.കെ. അദ്വാനി അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ അനാരോഗ്യം കണക്കിലെടുത്ത് പ്രത്യേകം വൈദ്യസഹായവും സജ്ജമാക്കും.

Related Articles

Latest Articles