ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യ അഞ്ച് ഘട്ടങ്ങളില്‍ വോട്ട് ചെയ്തവരുടെ എണ്ണം പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് ആറാം ഘട്ടത്തിലെത്തിയിട്ടും യഥാര്‍ഥ വോട്ടിങ് ശതമാനം പുറത്തുവിടാന്‍ കമ്മീഷന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നുണ്ടായ വ്യാപക വിമര്‍ശനങ്ങള്‍ക്ക് ശേഷമാണ് കമ്മീഷന്റെ നടപടി.
കണക്കുകള്‍ പ്രകാരം ഒന്നാം ഘട്ടത്തില്‍ 66.14, രണ്ടാം ഘട്ടത്തില്‍ 66.71, മൂന്നാം ഘട്ടത്തില്‍ 65.68, നാലാം ഘട്ടത്തില്‍ 69.16, അഞ്ചാം ഘട്ടത്തില്‍ 62.20 എന്നിങ്ങനെയാണ് പോളിങ് ശതമാനം. ഒന്നാം ഘട്ടത്തില്‍ 11 കോടി, രണ്ടാം ഘട്ടത്തില്‍ 10.58 കോടി, മൂന്നാം ഘട്ടത്തില്‍ 11.32 കോടി, നാലാം ഘട്ടത്തില്‍ 12.24 കോടി, അഞ്ചാം ഘട്ടത്തില്‍ 5.57 കോടി എന്നിങ്ങനെയാണ് ആകെ പോള്‍ ചെയ്തവരുടെ എണ്ണം. പൂര്‍ണ്ണമായ ലിസ്റ്റ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
അതേസമയം, തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വ്യാജ പ്രചരണം നടത്തുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിമർശിച്ചു. യഥാര്‍ഥ വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ കാലതാമസം ഉണ്ടായിട്ടില്ലെന്നും കമ്മീഷന്‍ പറഞ്ഞു.
നേരത്തെ തെരഞ്ഞെടുപ്പിലെ യഥാര്‍ഥ കണക്കുകള്‍ പുറത്തുവിടാത്തതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. ഓരോ ബൂത്തിലും പോളിങ് അവസാനിച്ച് 48 മണിക്കൂറിനള്ളില്‍ പോള്‍ ചെയ്ത വോട്ടര്‍മാരുടെ എണ്ണം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹർജിയും ഫയല്‍ ചെയ്തിട്ടുണ്ട്. ഇത് കോടതി മാറ്റിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദമായ റിപ്പോര്‍ട്ടുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിരിക്കുന്നത്.