ദില്ലി : ഹരിയാന മുന്‍സിപ്പല്‍ കോര്‍പറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അപ്രസക്തരാക്കി ബിജെപിയുടെ മുന്നേറ്റം. ആകെയുള്ള പത്ത് കോര്‍പറേഷനുകളില്‍ ഒന്‍പത് ഇടങ്ങളിലും ബിജെപി മിന്നുന്ന വിജയം സ്വന്തമാക്കി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഭൂപിന്ദര്‍ സിങ് ഹൂഡയുടെ ശക്തികേന്ദ്രങ്ങളായ ഗുരുഗ്രാം, റോത്തക്ക് മേഖലകളിലും ബിജെപി വെന്നിക്കൊടി പായിച്ചു.
ഹരിയാനയില്‍ ട്രിപ്പില്‍ എന്‍ജിന്‍ സര്‍ക്കാരിന് നല്‍കിയ അംഗീകാരമായാണ് ഈ വിജയത്തെ കാണുന്നതെന്നാണ് മുഖ്യമന്ത്രി നയാബ് സിംഗ് സെയ്‌നി പ്രതികരിച്ചു. ബിജെപിക്ക് വലിയ വിജയം സമ്മാനിച്ച ജനങ്ങളോട് നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്യുന്ന വികസിത് ഭാരത് എന്ന ഉദ്യമം നിറവേറ്റുന്നതിന് നമ്മുടെ ട്രിപ്പിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ നിര്‍ണായക പങ്കുവഹിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി നയാബ് സെയ്‌നിയേയും ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത അടക്കമുള്ള നേതാക്കളെ രംഗത്തിറക്കിയാണ് ബിജെപി ഹരിയാനയിൽ പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്, ഭുപീന്ദര്‍ സിങ് ഹൂഡ എന്നിവരായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണ പരിപാടികളിലെ പ്രധാന മുഖങ്ങള്‍.
ശക്തികേന്ദ്രമായ റോത്തക്കിൽ നേരിട്ട പരാജയമാണ് കോൺഗ്രസിനെ കൂടുതൽ ഞെട്ടിച്ചത്. അഞ്ച് സ്ഥാനാര്‍ഥികളാണ് ഇവിടെ മത്സരരംഗത്തുണ്ടായിരുന്നത്. എന്നാല്‍, ഒരുലക്ഷത്തിലധികം വോട്ടുകള്‍ നേടിയാണ് ബിജെപി സ്ഥാനാർത്ഥി റാം അവതാര്‍ ഇവിടെ വിജയിച്ചത്. 45,000 വോട്ടുകള്‍ മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ സുരാജ്മാല്‍ കിലോയ്ക്ക് ലഭിച്ചത്.

