തിരുവനന്തപുരം: സസ്പെൻഷനിലായിരുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ സർവീസിൽ തിരികെ പ്രവേശിച്ചു. സെക്രട്ടേറിയറ്റിലെത്തിയ ശിവശങ്കർ സസ്പെൻഷൻ പിൻവലിച്ച ഉത്തരവ് കൈപ്പറ്റി. പുതിയ തസ്തിക സംബന്ധിച്ച് തീരുമാനം ഉടൻ ഉണ്ടാകും. ചൊവ്വാഴ്ചയാണ് ശിവശങ്കറിന്‍റെ സസ്പെന്‍ഷന്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
സ്വർണക്കടത്തു കേസിൽ പ്രതിയായതിനെ തുടർന്നാണ് ശിവശങ്കറിനെ 2020ൽ സസ്പെൻഡ് ചെയ്തത്.
ആദ്യ സസ്പെന്‍ഷന്റെ കാലാവധി 2021 ജൂലൈ 15ന് ആണ് അവസാനിച്ചത്. ഇതിനു മുൻപായി പുതിയ കാരണം ചൂണ്ടിക്കാട്ടി സസ്പെൻഷൻ 6 മാസത്തേക്കു നീട്ടുകയായിരുന്നു. സസ്പെൻഷൻ കാലാവധി തീർന്നതിനാൽ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ അംഗീകരിച്ച് മുഖ്യമന്ത്രിയാണ് ഉത്തരവിട്ടത്.
സ്വർണക്കടത്തുകേസിലെ പ്രതികളുമായുള്ള അടുപ്പവും സ്വപ്ന സുരേഷിനെ സർക്കാർ ഓഫിസിൽ നിയമിച്ചതിനെ സംബന്ധിച്ച് അറിവുണ്ടായിരുന്നതുമാണ് എം.ശിവശങ്കറിന്റെ സസ്പെന്‍ഷനിലേക്കു നയിച്ചത്.