Thursday, December 25, 2025

”ഇനി എത്ര തവണ വരണം”; സ്വര്‍ണക്കടത്ത് കേസില്‍ എം.ശിവശങ്കറിനെ കസ്റ്റംസ് ഇന്നും ചോദ്യം ചെയ്യും

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് ഇന്നും ചോദ്യം ചെയ്യും. രാവിലെ പത്ത് മണിയോടെ കസ്റ്റംസ് ഓഫീസിലെത്താനാണ് നിര്‍ദേശം. വെള്ളിയാഴ്ച 11 മണിക്കൂറോളം ചോദ്യംചെയ്ത ശേഷം രാത്രി പത്തോടെ അദ്ദേഹത്തെ വിട്ടയച്ചിരുന്നു.

യു.എ.ഇ. കോണ്‍സുലേറ്റ് കേരളത്തിലേക്കെത്തിച്ച ഈന്തപ്പഴം വിതരണം ചെയ്തതിന് പിന്നിലും എം. ശിവശങ്കറെന്ന് കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലില്‍ വ്യക്തമായിരുന്നു. അതേസമയം തന്റെ നിര്‍ദേശപ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് ചടങ്ങിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചതെന്നും ശിവശങ്കര്‍ കസ്റ്റംസിനോട് സമ്മതിച്ചു. എന്നാല്‍ കോണ്‍സുലേറ്റിലേക്കെത്തിയ 17,000 കിലോഗ്രാം ഈന്തപ്പഴത്തില്‍ 7000 കിലോ കാണാതായതിനെക്കുറിച്ചും സ്വപ്നയുടെ വന്‍തോതിലുള്ള സ്വത്ത് സമ്പാദനത്തെക്കുറിച്ചും തനിക്കറിയില്ലെന്നും ശിവശങ്കര്‍ മറുപടി നല്‍കി. സ്വപ്നയ്ക്കും സംഘത്തിനും കമ്മിഷനായി കിട്ടിയ തുക ഡോളര്‍ ആക്കി മാറ്റുന്നതിനും ശിവശങ്കറിന്റെ ഇടപെടലുണ്ടെന്നാണ് കസ്റ്റംസ് അന്വേഷണസംഘം സംശയിക്കുന്നത്.

അതേസമയം ശിവശങ്കറിനെതിരേ തെളിവുകള്‍ ലഭ്യമായിട്ടുണ്ടെന്നും ഏതാനും ചില കാര്യങ്ങളില്‍ മാത്രമാണ് വ്യക്തതവരാനുള്ളതെന്നുമാണ് കസ്റ്റംസ് നല്‍കുന്ന സൂചന.
സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ സംഘങ്ങള്‍ പ്രതികളല്ലാത്ത ഒരാളെ ഇത്രയധികം ചോദ്യം ചെയ്യുന്നത് ശിവശങ്കറിനെ മാത്രമാണ്. എന്‍ഐഎ നേരത്തെ മൂന്ന് തവണയാണ് ശിവശങ്കറിനെ ചോദ്യം ചെയ്ത്.

Related Articles

Latest Articles