Tuesday, May 14, 2024
spot_img

ബാലരാമപുരത്തെ മദ്രസയിലെ വിദ്യാർത്ഥിനിയുടെ മരണം;കേസന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു; മദ്രസയിലെ ഉസ്താദും ഒരു അദ്ധ്യാപികയും കുട്ടിയെ മാനസികമായി ഉപദ്രവിച്ചെന്നാരോപിച്ച് കുടുംബം

തിരുവനന്തപുരം : ബാലരാമപുരത്തെ മദ്രസയിൽ വിദ്യാർത്ഥിനിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുട്ടിയുടെ മരണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു. നെയ്യാറ്റിന്‍കര എഎസ്പിയുടെ നേതൃത്വത്തില്‍ ബാലരാമപുരം, കാഞ്ഞിരംകുളം ഇന്‍സ്പെക്ടര്‍മാരെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. ബീമാപള്ളി സ്വദേശിനിയായ അസ്മിയാ മോളുടെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരണമുണ്ടെങ്കിലും അതിലേക്ക് നയിച്ച സാഹചര്യം കേന്ദ്രീകരിച്ചാണ് അന്വേഷണം. മദ്രസയിലെ അദ്ധ്യാപകരെ അടക്കം അന്വേഷണസംഘം ചോദ്യം ചെയ്യും.

ബാലരാമപുരത്തെ അല്‍ അമീന്‍ വനിത അറബിക് കോളജിലെ പ്ലസ് വണ്‍ വിദ്യാർത്ഥിനിയായ അസ്മിയാ മോളെ ഇക്കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് കോളജ് ഹോസ്റ്റലിലെ ലൈബ്രറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പോസ്റ്റ്‌മോർട്ടത്തിൽ കുട്ടിയുടേത് തൂങ്ങിമരണമെന്നും ശരീരത്തില്‍ മറ്റ് പരിക്കുകളില്ലെന്നും വ്യക്തമായതിനാൽ ആത്മഹത്യയെന്ന നിഗമനത്തിലാണ് പൊലീസ്.

മകളുടെ ആത്മഹത്യയ്ക്ക് കാരണം അസ്മിയ മോള്‍ താമസിച്ച് പഠിച്ചിരുന്ന മദ്രസയിലെ മാനസിക പീഡനം മൂലമാണോയെന്ന് അന്വേഷിക്കണമെന്ന് വീട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. മദ്രസയിലെ ഉസ്താദും ഒരു അദ്ധ്യാപികയും കുട്ടിയെ മാനസികമായി ഉപദ്രവിച്ചെന്നാണ് വീട്ടുകാരുടെ പരാതിയില്‍ ആരോപിക്കുന്നത്. .

അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ മദ്രസയിലെ ജീവനക്കാരുടെയും അസ്മിയാ മോളുടൊപ്പമുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികളുടെയും മൊഴിയെടുത്തിരുന്നു. ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നും എന്നാൽ ശകാരിച്ചിട്ടുണ്ടെന്നുമാണ് ജീവനക്കാരുടെ മൊഴി. മദ്രസയിൽ തുടരാന്‍ താല്‍പര്യമില്ലെന്ന് അസ്മിയ പറഞ്ഞതായി കൂട്ടുകാരികൾ മൊഴി നല്‍കി.

Related Articles

Latest Articles