അന്തരിച്ച പ്രശസ്‌ത മലയാള ചലച്ചിത്ര നിർമാതാവ് പി.കെ.ആർ. പിള്ളയെ അനുസ്മരിച്ച് മോഹൻലാൽ. മോഹൻലാലിന്റെ കരിയറിൽ വഴിത്തിരിവായ ‘ചിത്രം’ അടക്കമുള്ള സിനിമകളുടെ നിർമ്മാതാവാണ് പി.കെ.ആർ. പിള്ള. നടനെന്ന നിലയിലുള്ള എൻ്റെ വളർച്ചയ്ക്ക് പിള്ളച്ചേട്ടൻ നൽകിയ സ്നേഹവും പ്രോത്സാഹനവും പറഞ്ഞാൽ തീരാത്തത്ര വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് മോഹൻലാൽ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
മലയാളത്തിലെ പ്രമുഖ ചലച്ചിത്ര നിർമാണക്കമ്പനിയായ ഷിർദി സായി ക്രിയേഷൻസിന്റെ അമരക്കാരനായ പി.കെ.ആർ പിള്ള വാർധക്യ സഹജമായ ബുദ്ധിമുട്ടുകളെത്തുടർന്ന് തൃശ്ശൂർ ജില്ലയിലെ പീച്ചിക്കടുത്ത് മന്ദൻചിറയിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. പതിനാറ് ചിത്രങ്ങൾ നിർമിക്കുകയും എട്ടുചിത്രങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
മോഹൻലാൽ സമൂഹമാദ്ധ്യമത്തിൽ പങ്ക് വച്ച കുറിപ്പ് വായിക്കാം
എൻ്റെ ജ്യേഷ്ഠ തുല്യനായ പ്രിയപ്പെട്ട പിള്ളച്ചേട്ടൻ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. മലൈക്കോട്ടൈ വാലിബൻ സിനിമയുമായി ബന്ധപ്പെട്ട് ചെന്നൈയിൽ ആയിരിക്കുന്ന സമയത്താണ് ഹൃദയഭേദകമായ ഈ വാർത്ത അറിഞ്ഞത്. പി കെ ആർ പിള്ള എന്ന പേര് മലയാള സിനിമയുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ടതാണ്. കാലം എന്നുമെന്നും ഓർക്കുന്ന നിരവധി നല്ല ചിത്രങ്ങൾ നിർമ്മിച്ച് ഞാനടക്കമുള്ള ഒട്ടേറെ കലാകാരന്മാരെ കൈപിടിച്ചുയർത്തിയ മനുഷ്യസ്നേഹി. പിള്ളച്ചേട്ടനുമൊത്തുള്ള എത്രയെത്ര സ്നേഹനിമിഷങ്ങളാണ് ഈ നിമിഷം ഓർമ്മയിലെത്തുന്നത്. നടനെന്ന നിലയിലുള്ള എൻ്റെ വളർച്ചയ്ക്ക് പിള്ളച്ചേട്ടൻ നൽകിയ സ്നേഹവും പ്രോത്സാഹനവും പറഞ്ഞാൽ തീരാത്തത്ര
വലിയ പങ്കുവഹിച്ചിട്ടുണ്ട്. മലയാള സിനിമയിലെ ആ വലിയ വ്യക്തിത്വത്തിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ