മുംബൈ: ഒരുകാലത്ത് മഹാരാഷ്ട്രയുടെ ആശയും ആവേശവുമായിരുന്ന ശിവസേനയുടെ പതനം പൂർത്തിയായി. ശിവസേന എം എൽ എ യും മന്ത്രിയുമായ ഏകനാഥ് ഷിൻഡെ യുടെ നേതൃത്വത്തിൽ 40
എം എൽ എ മാർ കൂറുമാറിയതായി ഏകദേശം ഉറപ്പിക്കാം. വിമത എം എൽ എ മാരെ അനുനയിപ്പിക്കാനുള്ള മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ശ്രമം പരാജയപ്പെട്ടതോടെ മഹാരാഷ്ട്ര സർക്കാരിന്റെ പതനം ഉറപ്പായിരിക്കുകയാണ്. വർഷങ്ങൾ നീണ്ട ബിജെപി ബാന്ധവം ഉപേക്ഷിച്ച് മുഖ്യമന്ത്രി സ്ഥാനത്തിനായി ശിവസേന കോൺഗ്രസ് ഉൾപ്പെടുന്ന എതിർ ചേരിയിലേക്ക് പോയതോടെയാണ് ഹിന്ദുത്വ പാർട്ടിയുടെ തകർച്ചക്ക് തുടക്കമായത്. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ രാജിവെക്കുമെന്ന സൂചനകള്‍ നേതാക്കള്‍ നല്‍കിക്കഴിഞ്ഞു. നിയമസഭ പിരിച്ചുവിടുന്നതിലേക്കാണ് മഹാരാഷ്ട്രയിലെ സംഭവ വികാസങ്ങളുടെ പോക്കെന്ന് ശിവസേന നേതാവും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയുമായ സഞ്ജയ് റാവുത്ത് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഉദ്ധവ് താക്കറെയുടെ മകനും മന്ത്രിയുമായ ആദിത്യ താക്കറെ തന്റെ ഔദ്യോഗിക ട്വിറ്റര്‍ ബയോയില്‍ നിന്ന് മന്ത്രി എന്നുള്ളത് എടുത്ത് കളയുകയും ചെയ്തു. ഒരു മണിക്ക് ഉദ്ധവ് താക്കറെ മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിന് ശേഷം നിര്‍ണായക തീരുമാനം പ്രഖ്യാപിക്കുമെന്നാണ് സൂചന.
ശിവസേനയുടെ അനുനയ നീക്കത്തിന് തടയിട്ട് കൊണ്ട് ഗുജറാത്തില്‍ തമ്പടിച്ചിരുന്ന വിമതര്‍ ചൊവ്വാഴ്ച രാത്രിയോടെ ഗുവാഹട്ടിയിലേക്ക് മാറിയിരുന്നു. അതിനിടെ ശേഷിക്കുന്ന 12 എംഎല്‍എമാരെ ശിവസേന മുംബൈയിലെ ഹോട്ടലിലേക്ക് മാറ്റി. ഏക്‌നാഥ് ഷിന്ദേയെ നീക്കിയതിന് പിന്നാലെ നിയമിച്ച പുതിയ നിയമസഭാ കൗണ്‍സില്‍ നേതാവ് അജയ് ചൗധരിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്താന്‍ ആരേയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പിലും MLC തെരഞ്ഞെടുപ്പിലും ക്രോസ്സ്‌വോട്ടിങ് പ്രകടമായിരുന്നു. ഇതോടെയാണ് ഭരണമുന്നണിയിലെ അസ്വാരസ്യങ്ങൾ പുറത്തുവന്നത്. 288 അംഗ മന്ത്രിസഭയിൽ 106 അംഗങ്ങളുള്ള ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കേവല ഭൂരിപക്ഷത്തിന് 145 സീറ്റ് വേണമെന്നിരിക്കെ 56 സീറ്റുകൾ മാത്രമുള്ള ശിവസേന NCP യുടെയും കോൺഗ്രസിന്റെയും പിന്തുണയോടെ സർക്കാർ രൂപീകരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ കുരിശ് വോട്ടിങ് രാഷ്ട്രീയമാറ്റത്തിന്റെ സൂചന നൽകിയിരുന്നു. എങ്കിലും അപ്രതീക്ഷിതമായാണ് ശിവസേന രണ്ടായി പിളരുന്നത്.
ഇതിനിടെ ഡല്‍ഹിയിലെത്തിയ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പാര്‍ട്ടി പ്രസിഡന്റ് ജെ.പി.നഡ്ഡയുമായി ചര്‍ച്ച നടത്തി. ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള ‘ഓപ്പറേഷന്‍ താമര’ പദ്ധതിയാണു നടപ്പാക്കുന്നതെന്ന് ആരോപണമുണ്ട്. ഉദ്ധവ് ഇന്നലെ വിളിച്ച അടിയന്തര പാര്‍ട്ടി യോഗത്തില്‍ 55 എംഎല്‍എമാരില്‍ 17 പേര്‍ മാത്രമാണു പങ്കെടുത്തതെന്ന് അറിയുന്നു. എന്നാല്‍ 33 പേര്‍ എത്തിയെന്നു ശിവസേന അവകാശപ്പെടുന്നു. 46 പേര്‍ ഒപ്പമുണ്ടെന്നാണു ഷിന്‍ഡെയുടെ അവകാശവാദം. 37 പേരുണ്ടെങ്കില്‍ കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കാം എന്നതും ശ്രദ്ധേയമാണ്