Tuesday, December 30, 2025

ഇരുട്ടിവെളുത്തപ്പോൾ കോടീശ്വരനായി മാറി; പൊലീസിനകത്ത് പോലും ഷൈബിന് വലിയ സ്വാധീനം, കേസുകളില്‍ നിന്ന് ഊരിക്കൊണ്ടുവരാന്‍ ശമ്പളക്കാരനായി കൂടെ നിര്‍ത്തിയത് മുന്‍ എസ് ഐയെ

മലപ്പുറം: മൂലക്കുരു ഒറ്റമൂലിയുടെ രഹസ്യമറിയാന്‍ നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി ഷൈബിന്‍ അഷ്റഫിനെ സഹായിച്ചത് മുന്‍ എസ് ഐയെന്ന് സൂചനകൾ പുറത്ത്. തനിക്ക് മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ നിയമ സഹായം നല്‍കിയിട്ടുണ്ടെന്നും ശമ്പളക്കാരനായിട്ടാണ് കൂടെ നിര്‍ത്തിയതെന്നും ഷൈബിന്‍ നേരത്തെ ഒരു മാധ്യമത്തിനോട് വ്യക്തമാക്കിയതാണ്.

പൊലീസിനകത്ത് പോലും ഷൈബിന് വലിയ സ്വാധീനമുണ്ടെന്ന് കൂട്ടുപ്രതികള്‍ നൽകിയ മൊഴി. സംസ്ഥാനത്തിനകത്തും വിദേശത്തുമായി ഷൈബിന്‍ നിരവധി കേസുകളില്‍ പ്രതിയോ പരാതിക്കാരനോ ആയിട്ടുണ്ട്. ഇത്തരം കേസുകളില്‍ സ്വാധീനം ചെലുത്താനാണ് മുന്‍ പൊലീസുകാരനെ ശമ്പളം നല്‍കി ഒപ്പം നിര്‍ത്തിയതെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം, ഷൈബിന്‍ അഷ്റഫിന് കോടികളുടെ സമ്പാദ്യമെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. അതിബുദ്ധിമാനായ കുറ്റവാളിയാണിയാളെന്നും പൊലിസ് പറയുന്നു. ഇരുട്ടി വെളുക്കുമ്പോഴേക്കാണ് ഇയാള്‍ കോടീശ്വരനായി മാറിയത്. 300 കോടിയോളം രൂപയുടെ സ്വത്ത് ഇയാള്‍ സമ്പാദിച്ചിട്ടുണ്ടെന്നാണ് പൊലിസ് കണക്ക്. ഈ വളര്‍ച്ച പത്തു വര്‍ഷത്തിനിടെ ഉണ്ടായതാണെന്നും പൊലിസ് വ്യക്തമാക്കി. കേസ് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.

2020 ഒക്ടോബറിലാണ് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടത്. കേസില്‍ ഒന്‍പതു പ്രതികളാണ് ഉള്ളത്. അഞ്ച് പേര്‍ കൂടി ഇനി പിടിയിലാകാനുണ്ട്. കസ്റ്റഡിയിലുള്ള നാലു പ്രതികളും കുറ്റം സമ്മതിച്ചതായി ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസ് പറഞ്ഞു. ഷൈബിന്‍ അഷ്റഫ് ബുദ്ധിമാനായ കുറ്റവാളിയാണെന്നും, ഓരോ ചുവട്‌വയ്ക്കുന്നതിലും അതീവ സൂക്ഷ്മത കാണിക്കുന്നയാളാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു.

Related Articles

Latest Articles