മലപ്പുറം: ഇല്ലാത്ത നിക്ഷേപ കമ്പനിയുടെ പേരിൽ മലപ്പുറത്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ രണ്ടുപേർ അറസ്റ്റിൽ. വണ്ടൂർ പൊലീസാണ് പ്രതികളെ പിടികൂടിയത്.നിക്ഷേപിച്ചതിന്റെ ഇരട്ടി തുകയും അതോടൊപ്പം മാസം തോറും ലാഭ വിഹിതം തരാമെന്നും വാഗ്ദാനം നൽകിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്.തുടക്കത്തിൽ ആദ്യ മൂന്ന് മാസം ലാഭവിഹിതം ലഭിച്ചിരുന്നു. തുടർന്ന് ലാഭം വിഹിതം കിട്ടാതായതോടെ ഇവർ പ്രതികളെ സമീപിപ്പിച്ചപ്പോൾ പണം കമ്പനിയിൽ നിന്ന് ഉടൻ ലഭിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. വിശ്വാസം നഷ്ടപ്പെട്ട ദേവാനന്ദ് വണ്ടൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസം പ്രതികളും വണ്ടൂർ കാപ്പിൽ സ്വദേശികളും സുഹൃത്തുക്കളും പരാതിക്കാരന്റെ ബന്ധുക്കളുമായ പെരക്കാത്ര പ്രവീൺ, തരിയറ ശ്രീജിത്ത് എന്നിവരെയാണ് വണ്ടൂർ ഇൻസ്‌പെക്ടർ ഇ ഗോപകുമാറിന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റു ചെയ്തത്. സമാന രീതിയിൽ നിരവധി പേരിൽ നിന്ന് പണം വാങ്ങിയതായി പ്രതികൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്. വാങ്ങിയ പണം കമ്പനിയിൽ അടച്ചതായും ഇവർ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.