ദില്ലി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ കോൺഗ്രെസ്സുമായി സഖ്യത്തിനില്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി. ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം പരസ്യമായി പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്ത് പ്രതിപക്ഷ ഇൻഡി മുന്നണി ഇല്ലാതായി. നിർണ്ണായക സംസ്ഥാനങ്ങളിൽ സഖ്യം ഉണ്ടാക്കാനാകാത്തതോടെ പ്രതിപക്ഷ സഖ്യം കടുത്ത പ്രതിസന്ധിയിലാണ്. സിപിഎമ്മും കോൺഗ്രസ്സും തമ്മിലുള്ള സഖ്യം മാത്രമായിരിക്കും ബംഗാളിൽ ഉണ്ടാകുക. കഴിഞ്ഞ ദിവസം ഒറ്റയ്ക്ക് മത്സരിക്കാൻ തയ്യാറെടുപ്പുകൾ തുടങ്ങാൻ മമത പ്രവർത്തകരോട് ആഹ്വാനം ചെയ്തിരുന്നു.
ഭാരത് ജോഡോ യാത്രയിൽ കൂടുതൽ ഘടകകക്ഷികളെ പങ്കെടുപ്പിക്കാൻ കോൺഗ്രസ് കിണഞ്ഞു പരിശ്രമിക്കുന്നതിനിടയിലാണ് ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തൃണമൂൽ കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. തൃണമൂലിന്റെ പാത യു പി യിലും ബീഹാറിലും മറ്റ് ഘടകകക്ഷികൾ പിന്തുടർന്നാൽ കോൺഗ്രസിന് അത് വലിയ തിരിച്ചടിയാകും. അതെ സമയം ബംഗാളിൽ പ്രതിപക്ഷ മുന്നണി പരാജയപ്പെട്ടതോടെ വലിയ രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കാൻ ശ്രമിക്കുകയാണ് ബിജെപി.