എറണാകുളം: മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയും വിവാദ കരിമണൽ കമ്പനിയുമായി നടത്തിയ ദുരൂഹ പണമിടപാടുകളിൽ ഗൗരവമായ വിഷയങ്ങളുണ്ടെന്ന നിരീക്ഷണവുമായി ഹൈക്കോടതി. കേരള ജനപക്ഷം നേതാവ് അഡ്വ. ഷോൺ ജോർജ് നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. നിലവിലെ അന്വേഷണത്തിന് പകരം എസ് എഫ് ഐ ഒ അന്വേഷണം വേണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. ഇതുസംബന്ധിച്ച അഭിപ്രായം അറിയിക്കാൻ കേന്ദ്രസർക്കാരിന് കോടതി രണ്ടാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ അഭിപ്രായം അറിയിക്കാത്തതിൽ കോടതി അതൃപ്തി രേഖപ്പെടുത്തിയെന്നാണ് സൂചന. കേസിൽ എസ് എഫ് ഐ ഒ അന്വേഷണം ഉണ്ടായാൽ ഇ ഡി, സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികൾക്ക് ഇടപെടാൻ അവസരമൊരുങ്ങും.
മുഖ്യമന്ത്രിയുടെ മകളുടെ ഐ ടി കമ്പനിയായ എക്‌സാ ലോജിക്കിന് സി എം ആർ എൽ കോടികളുടെ മാസപ്പടി നല്കിയിട്ടുണ്ടെന്ന് ആദായനികുതി ഇന്റെറിം സെറ്റിൽമെന്റ് ബോർഡും കർണ്ണാടക രജിസ്ട്രാർ ഓഫ് കമ്പനീസും കണ്ടെത്തിയിരുന്നു. ഈ കേസിലാണ് കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ മകളുടെയും കമ്പനിയുടെയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് സി എം ആർ എൽ പണം നൽകിയിരുന്നു