ഇരവിപുരം: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ ഒപ്പം താമസിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്ത സംഭവത്തിലെ പ്രതിയേ അറസ്റ്റ് ചെയ്ത് പോലീസ്. ഇരവിപുരം തെക്കുംഭാഗം കോട്ടൂർ പടിഞ്ഞാറ്റതിൽ 41കാരനായ റെയ്മണ്ട് ജോസഫിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശിനിയായ യുവതിയെയാണ് പ്രതി ചൂഷണത്തിനിരയാക്കിയത്.
ഇരവിപുരം പനമൂടുള്ള ഇയാളുടെ വീട്ടിൽ നിയമപരമായി വിവാഹം കഴിക്കാതെ യുവതിയെ രണ്ടര വർഷക്കാലം താമസിപ്പിച്ചു. തുടർന്ന് ഈ കാലയളവിലാണ് യുവതിയുടെ പക്കൽ നിന്ന് സ്വർണവും പണവും പ്രതി കൈക്കലാക്കിയത്. കൂടുതൽ പണം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പ്രതി യുവതിയെ ഉപദ്രവിച്ചു. മാത്രമല്ല സ്വകാര്യരംഗങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയുടെ മുൻ ഭർത്താവിന്റെ പക്കൽ നിന്നും പ്രതി നാല് ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്‌തു.
അതേസമയം ഇരവിപുരം ഇൻസ്പെക്ടർ വി.വി. അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജയേഷ്, ആന്‍റണി, ദിനേശ് എ.എസ്.ഐ മഞ്ജുഷ, സുരേഷ്, എസ്.സി.പി.ഒ അജി, സി.പി.ഒ ലതീഷ് മോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

