Sunday, May 12, 2024
spot_img

സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിയത് സമ്മതമില്ലാതെ: ഭാര്യയെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കി ഭർത്താവ്; പിന്നീട് നടന്നത് വൻ ട്വിസ്റ്റ്

കൊൽക്കത്ത: അനുവാദം ഇല്ലാതെ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിയ ഭാര്യയെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭര്‍ത്താവ് അറസ്റ്റില്‍. രാജേഷ് ഝാ എന്ന 40കാരനാണ് പിടിയിലായത്. കൊല്‍ക്കത്തയിലെ നരേന്ദ്രപൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

നിലവിൽ കൊലയാളിയുടെ ആക്രമണത്തില്‍ തൊണ്ടയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലാണ്. ഏതാനും മാസം മുമ്പ് ഭര്‍ത്താവിനോട് സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങി നല്‍കണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നെങ്കിലും അയാള്‍ അത് നിരസിച്ചു. ഇതേത്തുടർന്ന് യുവതി ട്യൂഷന്‍ ക്ലാസ് എടുത്ത് സ്വരുക്കൂട്ടിയ പണം കൊണ്ട് ജനുവരി ഒന്നിന് ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങുകയായിരുന്നു.

എന്നാൽ ഇതറിഞ്ഞ ഭര്‍ത്താവ് രോഷാകുലനാകുകയും ഭാര്യയെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഭര്‍ത്താവ് വീടിന്റെ പ്രധാന വാതില്‍ പൂട്ടാനെന്ന് പറഞ്ഞ് പുറത്തേക്ക് പോയി. ഭര്‍ത്താവ് ഏറെനേരം കഴിഞ്ഞിട്ടും മടങ്ങി വരാതിരുന്നതോടെ യുവതിയും പുറത്തേക്ക് പോയി. ഇതിനു പിന്നാലെ യുവതിയെ രണ്ടുപേര്‍ ചേർന്ന് ആക്രമിക്കുകയും, മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കഴുത്തിന് മുറിവേല്‍പ്പിക്കുകയും ചെയ്തു.

ഇതിനിടെ അക്രമികളുടെ പിടിയില്‍ നിന്നും കുതറിയോടിയ യുവതി ഒച്ചവെച്ച് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ ഓടിക്കൂടിയ അയല്‍വാസികള്‍ യുവതിയുടെ ഭര്‍ത്താവിനെയും വാടകക്കൊലയാളി സുരജിത്തിനെയും പിടികൂടി പോലീസിന് കൈമാറി. ഇതിനിടെ രക്ഷപ്പെട്ട അക്രമിസംഘത്തിലെ രണ്ടാമന് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഗുരുതരമായി മുറിവേറ്റ യുവതിയുടെ തൊണ്ടയ്ക്ക് ഏഴു സ്റ്റിച്ച് ഇടേണ്ടി വന്നു.

Related Articles

Latest Articles