ശബരിമല: ഇന്ന് മണ്ഡല മകരവിളക്ക്. മകരസംക്രമ സന്ധ്യയില്‍ ശ്രീശബരീശന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുകൊണ്ടുളള ഘോഷയാത്ര കാനന പാതയിലേക്ക് കടന്നിരിക്കുകയാണ്. രാവിലെ നിലയ്ക്കലിലെത്തുന്ന തിരുവാഭരണം അട്ടത്തോടുവഴി കാനനപാത താണ്ടിയാണ് ഉച്ചകഴിഞ്ഞ് നീലിമലയില്‍ എത്തിച്ചേരുക. അതേസമയം ഇന്ന് ഉച്ചവരെയെത്തുന്ന തീര്‍ഥാടകര്‍ക്ക് മാത്രമെ സന്നിധാനത്ത് നിന്ന് മകരവിളക്ക് ദര്‍ശിക്കാനാകു. ഉച്ചയ്ക്ക് ശേഷമെത്തുന്ന തിരുവാഭരണ ഘോഷയാത്രക്ക് ശരംകുത്തിയില്‍ ദേവസ്വം പ്രതിനിധികൾ സ്വീകരണമൊരുക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ചടങ്ങുകളും ദർശനവുമൊക്കെ നടക്കുക. മകരവിളക്കിനായി പുഷ്പാലംകൃതമാകുകയാണ് സന്നിധാനം.
എല്ലാ വര്‍ഷവും തീർഥാടക സാഗരം നിറയാറുള്ള സന്നിധാനത്ത് ഇക്കുറി ദർശനത്തിന് നിയന്ത്രിത ആളുകൾ മാത്രമെയുണ്ടാകൂ. വിരിവച്ച്, പർണശാല കെട്ടി വിളക്കിനും, മകരജ്യോതി ദർശനത്തിനുമായി കാത്തിരിക്കുന്ന തീർഥാടകർ ഇക്കുറിയുണ്ടാകില്ല. എന്നിരുന്നാലും ചടങ്ങുകൾക്കോ, ഭക്തിക്കോ കുറവുകളൊന്നും ഉണ്ടായിരിക്കില്ല. പുല്ലുമേട്, പമ്പഹില്‍ട്ടോപ്പ്, പാഞ്ചാലിമേട്, പരുന്തുംപാറ തുടങ്ങിയ ഇടങ്ങളിൽ ഇത്തവണ മകരവിളക്ക് ദർശനാനുമതി ഇല്ല.
കോവിഡ് സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് സന്നിധാനം. രാവിലെ 8.14നാണ് മകരസംക്രമപൂജ. വൈകിട്ട് ദേവസ്വം പ്രതിനിധികള്‍ ശരംകുത്തിയില്‍ തിരുവാഭരണ ഘോഷയാത്രക്ക് ആചാരപരമായ വരവേല്‍പ്പ് നല്‍കും. തുടർന്ന് തിരുവാഭരണം ചാർത്തി മഹാദീപാരാധന. ദീപാരാധന പൂര്‍ത്തിയാകുമ്പോള്‍ പൊന്നമ്പലമേട്ടില്‍ മകരവിളക്കും, മകര ജ്യോതിയും തെളിയും.