മംഗലാപുരം: മംഗലാപുരത്ത് എസ്ഡിപിഐ പ്രകടനത്തിനിടെ പോലീസിനെതിരെ മലയാളത്തില്‍ അസഭ്യപ്രയോഗം നടത്തിയ ആറ് പേരെ പിടികൂടി . കര്‍ണാടക പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
എസ്ഡിപിഐയുടെ പതാകയുമായി ബൈക്കില്‍ പോകുന്നതിനിടെയാണ് യുവാക്കള്‍ പോലീസിനെതിരെ മലയാളത്തില്‍ അസഭ്യ പ്രയോഗം നടത്തിയത്. സംഭവത്തിന് പിന്നാലെ യുവാക്കളുടെ വീഡിയോ പ്രചരിച്ചതോടെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
എസ്ഡിപിഐ പ്രവര്‍ത്തകരായ സഫ് വാന്‍, അബ്ദുള്‍ സലാം, മുഹമ്മദ് ഹുനൈസ്, മുഹമ്മദ് സഹില്‍, മുഹമ്മദ് ഫലാഹ്, അബ്ദുള്‍ ലത്തീഫ് എന്നിവരാണ് പിടിയിലായത്. കര്‍ണാടകയിലെ വിവിധയിടങ്ങളില്‍ താമസിക്കുന്നവരാണ് ഇവരെന്നാണ് പോലീസ് നല്‍കുന്ന വിവരം.
പോടാ പുല്ലേ പോലീസേ എന്ന് ആക്രോശിച്ചുകൊണ്ട് എസ്ഡിപിഐ പതാകയുമായി ബൈക്കില്‍ പോകുന്ന യുവാക്കളുടെ വീഡിയോയാണ് പ്രചരിച്ചത്. ആര്‍എസ്‌എസിനെതിരെയും മലയാളത്തില്‍ മുദ്രാവാക്യം വിളിച്ചിരുന്നു. ഇതിന് ശേഷം ഒരു പോലീസുകാരനെ കൈ ചൂണ്ടി അസഭ്യം വിളിച്ചതായും പരാതിയുണ്ട്. കോണ്‍സ്റ്റബിളായ ചന്ദ്രശേഖരന് നേരെയായിരുന്നു യുവാക്കളുടെ ഇത്തരത്തിലെ ആക്രോശം. മെയ് 27 ന് നടന്ന എസ്ഡിപിഐയുടെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയതാണ് ഇവരെന്നാണ് പോലീസ് നല്‍കുന്ന വിവരം.